മുംബൈ: റിയ ചക്രവർത്തിയുടെ അറസ്റ്റിൽ രണ്ടുപക്ഷമായി ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ തകർക്കുകയാണ് ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയയിലും. മയക്കുമരുന്ന് കേസിൽ റിയ അറസ്റ്റ് ചെയ്യപ്പെട്ടത് ഒരുവലിയ വിഭാഗം ആഘോഷിക്കുമ്പോൾ ബോളിവുഡിലെ സഹപ്രവർത്തകർ റിയയെ ബലിയാടാക്കുകയാണെന്ന വാദവുമായി രംഗത്തി. റിയയുടെയും സഹോദരൻ ഷോമിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷകളിൽ പ്രത്യേക കോടതി നാളെ വിധി പറയും. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ മയക്കുമരുന്ന് ബന്ധം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷിക്കവേ റിയയുടെ അറസ്‌റ്റോടെയാണ് കേസിനാകെ വഴിത്തിരിവായത്. മയക്കുമരുന്ന് ഇടപാടുകാരായ ബാസിത് പരിഹാർ, സെയ്ദ് വിലാത്ര എന്നിവരുടെ ജാമ്യാപേക്ഷയിലും വിധി നാളെ പറയും.

റിയ സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തുവെന്ന കുറ്റസ്സമ്മതം എൻസിബിയുടെ സമ്മർദ്ദം വഴിയാണെന്നാണ് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ഇന്നതെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ബോംബെ സെഷൻസ് കോടതിയെ സമീപിച്ചത്. 14 ദിവസത്തേക്കാണ് റിയയെ ജുഡീഷ്യൽ കസ്്റ്റഡിയിൽ വിട്ടിരിക്കുന്നത്. ബൈക്കുള വനിതാ ജയിലിലാണ് റിയയെ പാർപ്പിച്ചിരിക്കുന്നത്. അതിനിടെ സുശാന്തിന്റെ മുൻകാമുകി അങ്കിത ലോകണ്ഡെ സോഷ്യൽ മീഡിയയിൽ തുറന്ന കത്തുമായി വരികയും റിയയുടെ അടുത്ത സുഹൃത്തി ശിബാനി ദണ്ഡേക്കർ അതിന് മറുപടിയുമായി വരികയുംചെയ്തു.

സുശാന്തിന്റെ മരണം കൊലപാതകമെന്ന് പറഞ്ഞിട്ടില്ലെന്ന് അങ്കിത

താൻ ഒരിക്കലും സുശാന്തിന്റെ മരണം കൊലപാതകമെന്ന് പറഞ്ഞിട്ടില്ലെന്നാണ് അങ്കിതയുടെ തുറന്ന കത്തിൽ പറയുന്നത്. സുശാന്തിനും കുടുംബത്തിനും നീതി കിട്ടണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ പ്രിയ സുഹൃത്തിനും കുടുംബത്തിനും നീതി ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അങ്കിത പറഞ്ഞു. സുശാന്ത് സിങ് ആത്മഹത്യ ചെയ്യില്ലെന്നും വിഷാദരോഗി ആയിരുന്നില്ലെന്നുമാണ് അങ്കിതയുടെ വാദം. എന്നാൽ, സുശാന്ത് വിഷാദരോഗിയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമാണ് റിയ പറയുന്നത്. റിയ തന്നെ സമ്മർദത്തിലാക്കുന്നതായി സുശാന്ത് പറഞ്ഞിട്ടുണ്ടെന്നും അങ്കിത തുറന്നടിച്ചു. നിങ്ങളുടെ പ്രവർത്തികളാണ് വിധി തീരുമാനിക്കുന്നത്. അതാണ് കർമം' റിയയുടെ അറസ്റ്റിനു പിന്നാലെയുള്ള അങ്കിതയുടെ ട്വീറ്റും അവരുടെ മനോഭാവം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും തനിക്ക് വിശ്വാസമുണ്ടെന്ന് അങ്കിത പറഞ്ഞു. താനും സുശാന്തും ഒരുമിച്ചായിരുന്നപ്പോൾ ഉണ്ടായ സംഭവങ്ങളെക്കുറിച്ചു നിരവധി പേർ ചോദിച്ചു. എന്നാൽ 2016വരെയുള്ള അദ്ദേഹത്തിന്റെ മാനസികനിലയെക്കുറിച്ചു മാത്രമാണ് താൻ വിശദീകരിച്ചത്. റിയ ചക്രവർത്തി സുശാന്തിന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ലഹരി മരുന്നത് ഉപയോഗിക്കാൻ അനുവദിക്കരുതായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആഞ്ഞടിക്കുന്നവരോട് അങ്കിത പറഞ്ഞു.

സുശാന്തിന്റെ മാനസികനിലയെക്കുറിച്ച് റിയയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അവൻ വിഷാദരോഗിയാണെന്ന് റിയ പരസ്യമായി പറഞ്ഞിരുന്നു. അങ്ങനെയൊരാൾക്ക് ലഹരിമരുന്ന് നൽകാമോ? അതെങ്ങനെ സഹായിക്കാനാണ്? ഒരുവശത്ത് സുശാന്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടർമാരോട് സംസാരിച്ചപ്പോൾ മറുവശത്ത് റിയ അദ്ദേഹത്തിന് ലഹരിമരുന്ന് നൽകുകയായിരുന്നെന്ന് അങ്കിത ആരോപിച്ചു. വിഷാദരോഗത്തിന് ചികിത്സിക്കുന്ന കാര്യം പറഞ്ഞെങ്കിൽ എന്തുകൊണ്ട് സുശാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം റിയ കുടുംബത്തെ അറിയിച്ചില്ല? ഒരുപക്ഷേ അതു റിയയും ആസ്വദിച്ചിരിക്കാം, അങ്കിത കുറിപ്പിൽ പറയുന്നു.

അങ്കിതയ്ക്ക് മറുപടിയുമായി ശിബാനി

സുശാന്തുമായുള്ള അങ്കിതയുടെ പ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെട്ടിരുന്നില്ല. പിതൃദായക്രമത്തിന്റെ രാജകുമാരിയാണ് അങ്കിത. റിയ ഇരയായതോടെ അത് മുതലെടുക്കുകയാണ് അവൾ. രണ്ട് സെക്കൻഡ് നേരത്തെ പ്രശസ്തിയാണ് അവൾ ആഗ്രഹിക്കുന്നത്. റിയയ്‌ക്കെതിരെയുള്ള വേട്ടയാടലിൽ അങ്കിത മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അവളെ തുറന്നുകാട്ടണം. നിന്നേക്കാളേറെ വെറുപ്പുനിറഞ്ഞവൾ വേറെയാരുമില്ല, അങ്കിതാ, ശിബാനി ദണ്ഡേക്കർ പറഞ്ഞു.

മാധ്യമവിചാരണയ്‌ക്കെതിരെ പൊതുതാൽപര്യ ഹർജി

റിയയ്‌ക്കെതിരെയുള്ള മാധ്യമവിചാരണയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും എത്തി. റിയ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.