ഭോപ്പാൽ: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടയിൽ വിചിത്ര പരിഹാര നിർദ്ദേശവുമായി മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമാൻ സിങ് തോമർ. ഇന്ധന വില വർധനയിൽ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്ന് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് തോമർ പറഞ്ഞു.

'നമ്മൾ ഒരു പച്ചക്കറി മാർക്കറ്റിലേക്ക് സൈക്കിൾ ചവിട്ടാറുണ്ടോ? ഇത് നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധന വില ഉയർന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവർക്കായി വിനിയോഗിക്കുകയാണ്.'- തോമർ പറഞ്ഞു.

പെട്രോളിനും ഡീസലിനുമാണോ കൂടുതൽ പ്രാധ്യാനം, അതോ ആരോഗ്യ സേവനങ്ങൾക്കാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ധന വില കുറയ്ക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് പെട്രോൾ, ഡീസൽ വില സംബന്ധിച്ച് സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവ കേന്ദ്രമാണ് നിയന്ത്രിക്കുന്നതെന്നും തോമർ പറഞ്ഞു.