തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ജയിൽ ചാടിയതിനാൽ കണ്ണൂരിലേക്കും അവിടുന്ന് രക്ഷപ്പെട്ടതിനാലാൽ വിയ്യൂരിലേക്കും മാറ്റപ്പെട്ട റിപ്പർ ജയാനന്ദൻ ഇപ്പോൾ വിയ്യൂരിലെ തന്നെ ഹൈടെക് സെക്യൂരിറ്റി ജയിലിലാണ്. വിയ്യൂരിലിൽ നിന്നും ജയിൽ ചാടാൻ ശ്രമം ഉണ്ടായപ്പോഴാണ് ഹൈടെക് സെക്യൂരിറ്റി ജയിലിലെ ഇരുമ്പഴിക്ക് ഉള്ളിലേക്ക് ജയാനന്ദനെ മാറ്റിയത്. ഹൈടെക് ജയിലിലെത്തിയ ജയാനന്ദൻ പുതിയൊരു മനുഷ്യനായിരിക്കുകയാണ്.

വാർഡന്മാർ വരെ എല്ലാവരും ജയാനന്ദന്റെ ചങ്ങാതിമാർ, സൗമ്യമായ പെരുമാറ്റം.... ആകർഷകമായ സംസാരം. ഏൽപ്പിക്കുന്ന ഏതു ജോലിയായലും മികവോടെ ചെയ്തു ആദരവ് നേടി എടുക്കൽ ഇങ്ങനെ ജയിലിനുള്ളിലെ മിസ്റ്റർ ക്ലീൻ ആയിരിക്കുകയാണ് ജയാനന്ദൻ. ജോലി കഴിഞ്ഞാൽ പിന്നെ ജയാന്ദന്റെ വിനോദം വായനയാണ്. ലൈബ്രറിയിൽ പോയും പുസ്തക സെല്ലിൽ കൊണ്ടും വന്നും വായിക്കും. വായന കഴിഞ്ഞാൽ നല്ലൊരു വിശ്വാസിയുടെ കുപ്പായത്തിലാവും സഹ തടവുകാർ ജയാനന്ദനെ കാണുക ആത്മിയതയിൽ മുഴുകി സന്യാസം സ്വീകരിച്ചവർ പോലും പറയാത്ത വേദാന്തങ്ങൾ ജയാനന്ദൻ പറയും.

പറയുന്ന ജോലികൾ കൃത്യ നിഷ്ടയോടെ ചെയ്തു തുടങ്ങിയതോടെയാണ് ജയാനന്ദൻ വാർഡന്മാരുടെയും ചങ്ങാതിയായി മാറിയത്. ഏതു പാതിരാത്രി എന്താവിശ്യത്തിനും വിലിപ്പാടകലെ ഉള്ള ജയാനന്ദൻ വാർഡന്മാരുടെ വിശ്വാസം നേടി എടുത്തെങ്കിലും അത് മൂന്നാമതൊരു ജയിൽ ചാട്ടത്തിനുള്ള തന്ത്രമായി വ്യാഖ്യാനിക്കുന്നവരും വാർഡന്മാർക്കിടയിൽലുണ്ട്. അതു കൊണ്ട് തന്നെ തികഞ്ഞ ജാഗ്രത വാർഡന്മാർ പുലർത്തുന്നുണ്ട്്്. ഇതിനിടയിലണ് പോണേക്കര കേസിലെ ജയാനന്ദന്റെ കുറ്റസമ്മതം പുറത്തു വരുന്നത്.

പുത്തൻവേലിക്കരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ഹൈടെക് ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സഹ തടവുകാരുമായി വിവരങ്ങൾ പങ്കുവച്ചതാണ് റിപ്പർ ജയാനന്ദന് വീണ്ടും വിനയായതും പുതിയ കേസിനു തുമ്പായതും. നിലവിൽ ഇയാൾക്കെതിരെ 8 കൊലപാതകക്കേസുണ്ട്. 2 പ്രാവശ്യം ജയിൽ ചാടിയിരുന്നു. പോണേക്കരയിലെ ടി.വി.നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വയോധികയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. 44 ഗ്രാം സ്വർണവും 15 ഗ്രാം വെള്ളിയും മോഷ്ടിച്ചശേഷം ഇരുവരെയും കൊന്നാണ് അന്ന് മുങ്ങിയത്. പോസ്റ്റ്മോർട്ടത്തിൽ, സ്ത്രീക്ക് തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്നു കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണം.

കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ഉയർത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പറവൂർ, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ സമാനരീതിയിൽ കൊല നടത്തിട്ടുള്ളവരിലേയ്ക്ക് അന്വേഷണം നീണ്ടെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തിൽ കുറ്റകൃത്യം നടത്തിയിരുന്ന റിപ്പർ ജയാനന്ദനിലേയ്ക്കും അന്വേഷണം നീണ്ടിരുന്നു. ഇയാളെ പലപ്രാവശ്യം വിളിച്ചു ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് ഹൈടെക് ജയിലിലെ മൂന്നു പേർ മാത്രമുള്ള അതീവ സുരക്ഷാ സെല്ലിൽ ഇയാൾസഹ തടവുകാരനായ ആത്മാർഥ സുഹൃത്തിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്. തൃശൂരിലെ കോടതിയിൽ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇയാളിലൂടെ ജയാനന്ദനിലേയ്ക്കെത്തിയ ക്രൈംബ്രാഞ്ച് അന്ന് കുറ്റവാളിയെ കണ്ടു എന്നു മൊഴി നൽകിയിരുന്ന അയൽവാസിക്കായി തിരിച്ചറിയൽ പരേഡ് നടത്തി. ഇദ്ദേഹം തിരിച്ചറിഞ്ഞതോടെയാണ് ജയാനന്ദനാണ് കുറ്റവാളിയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

തുടർന്ന് ഡിസംബർ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവമാണ് അറസ്റ്റ് വിവരം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിയുടെ ഡിഎൻഎ പ്രൊഫൈലിങ്ങിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. 2003 മുതൽ 2006 വരെയുള്ള മൂന്നു വർഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദൻ കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തൻവേലിക്കരയിൽ സ്ത്രീയ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നൽകിയിരുന്നു.വടക്കേക്കര സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമേ 15 മോഷണക്കേസുകളും ഇയാൾക്കെതിരെയുണ്ട്. എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2013ൽ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ജയിൽ ചാടിയ കേസുകളിലും ശിക്ഷിക്കപ്പെട്ടു. എല്ലാ കേസുകളിലുമുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര കേസിൽ അറസ്റ്റിലായത്.

'റിപ്പർ ജയാനന്ദൻ എന്ന ക്രൂരനായ കൊലപാതകിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതള്ളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു. സ്ഥലം എറണാകുളം ജില്ലയിലെ പറവൂർ. 2005 ഓഗസ്റ്റ് ഒന്നിന് രാത്രി പതിവ് പട്രോളിങ്ങിന് ഇറങ്ങിയ പൊലീസ് കണ്ടത് നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിനോട് ചേർന്ന് ഒരാൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്.

പൊലീസുകാർ അയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്താകെ പരിശോധന നടത്തി. മരിച്ചത് ബിവറേജസ് ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സുഭാഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മദ്യവിൽപനശാലയുടെ പിന്നിലെ മതിൽ ആരോ കുത്തിത്തുരന്നിട്ടുണ്ട്. ഒരു മോഷണ ശ്രമം നടന്നിരിക്കാം. അന്ന് ബിവ്‌റേജസ് ഔട്ട്‌ലെറ്റ് അവധിയായിരുന്നു. അതിനാൽ വലിയൊരു തുക ഷോപ്പിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിറിഞ്ഞായിരിക്കാം അവരെത്തിയത്. മതിൽ കുത്തിതുരക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ് കണ്ടിട്ടുണ്ടാകാം. അയാൾ അത് തടയാൻ ശ്രമിച്ചതിനിടയിലാകാം കൊലപാതകമെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തി.സംഭവസ്ഥലത്ത് നിന്നും പ്രതികളിലേക്കെത്താവുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. പ്രതിയെ തിരിച്ചറിയാൻ സാക്ഷികളുമില്ല. സംഭവശേഷം നഗരത്തിലാകെ പൊലീസ് പരിശോധന നടത്തി. സംശയകരമായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, അവർക്കും കൊലപാതകിയെ കണ്ടെത്താനായില്ല.സ്ഥലം എറണാകുളം ജില്ലയിലെതന്നെ പുത്തൻവേലിക്കര. 2006 ഒക്ടോബർ മൂന്നിന് നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ കിടപ്പു മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയിൽ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ചിരിന്നു. ബേബിയുടെ കൈയും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോൾ മസിലായത് വീട്ടിൽ കവർച്ച നടന്നിട്ടുണ്ട്.

പണവും ആഭരണങ്ങളുമെല്ലാം കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു.പ്രതിയെക്കുറിച്ച് എത്തുപിടിയും പൊലീസിന് ലഭിച്ചില്ല. ഇതരസംസ്ഥാന മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. അപ്പോഴും പറവൂർ സുഭാഷ് കൊലക്കേസിൽ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പുത്തൻവേലിക്കര ബേബിയെ കൊന്നകേസിൽ പ്രതിയെന്ന് സംശയിച്ച് കൊടും ക്രിമിനലായ ഒളാട്ടുപുറത്ത് ഷിബുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അന്വേഷിച്ചപ്പോൾ കേസിൽ ഇയാൾക്ക് പങ്കില്ലെന്ന് തെളിഞ്ഞു. പക്ഷെ ക്രിമിനൽ സ്വഭാവമുള്ള നിരവധിയാളുകളെക്കുറിച്ച് ഇയാളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു. മാളക്ക് സമീപം കൃഷ്ണൻകോട്ടയിൽ വിവിധ കേസുകളിൽപ്പെട്ട പ്രതിയായ തമ്പിയെ കുറിച്ച് അറിയുന്നത് അങ്ങനെയാണ്.റിപ്പർ പറവൂർ പൊലീസ് തമ്പിക്ക് പിന്നാലെ കൂടി. തമ്പിയിൽ നിന്നാണ് ജയാനന്ദനെക്കുറിച്ച് പൊലീസ് കൂടുതൽ അറിയുന്നത്.

പൊലീസ് ജയാനന്ദനെ രഹസ്യമായി നിരീക്ഷിച്ചുതുടങ്ങി. മൂന്നു വർഷം മുമ്പ് മോഷണക്കേസിൽ പ്രതിയായതിന് ശേഷം നാട്ടിൽ ആരുമായും ജയാനന്ദന് അടുപ്പമില്ലായിരുന്നു. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട് മിക്കവാറും അടഞ്ഞുകിടന്നു. പകൽസമയം കൂടുതലും ജയാനന്ദൻ വീട്ടിൽ തന്നെയുണ്ടാകും. ഇത് പൊലീസിന്റെ സംശയം വർധിപ്പിച്ചു. ഇയാളെ ചോദ്യംചെയ്യാൻ തന്നെ പൊലീസ് തീരുമാനിച്ചു. ജയാനന്ദനെ അറസ്റ്റ് ചെയ്തു. ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് കൊലപാതകങ്ങൾ ഓരോന്നായി പ്രതി ഏറ്റുപറഞ്ഞു.ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്. ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പറവൂരിലെ ബിവറേജസ് കോർപറേഷന്റെ ചില്ലറ മദ്യവിൽപനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞത്. മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദൻ തുറന്നു പറഞ്ഞു.

ഏഴാമത്തെ കൊലപാതകം പുത്തൻവേലിക്കരയിൽ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്‌ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു. ജയാനന്ദന്റെ കുറ്റസമ്മതം2003 സെപ്റ്റംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല.

വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദൻ കണക്കാക്കിയത്. കേസിൽ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നും അയാൾ കരുതി.2004 മാർച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ മരുമകൾ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദൻ കൊന്നത്. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയതെന്നായിരുന്നു ജയാനന്ദന്റെ മൊഴി.