മെൽബൺ: വിക്കറ്റിന് പിന്നിൽ നിന്ന് ബാറ്റ്‌സ്മാന്റെ ചലനങ്ങൾ നോക്കി ബൗളർമാർക്ക് നിർദ്ദേശം നൽകി വിക്കറ്റ് വീഴ്‌ത്തുന്നതിൽ വിദ്ഗധനായിരുന്നു മഹേന്ദ്രസിങ്ങ് ധോണി. ഫാസ്റ്റ് ബൗളർമാരെക്കാളുപരി സ്പിന്നേഴ്‌സുമായാണ് ധോനിയുടെ കെമിസ്ട്രി.വിക്കറ്റിന് പിന്നിൽ നിന്ന് ഹിന്ദിയിലുൾപ്പടെയുള്ള ധോണിയുടെ ഉപദേശം ക്രിക്കറ്റിലെ മനോഹര കാഴ്‌ച്ചകളിൽ ഒന്നായി രുന്നു.ധോണിയുടെ വിരമിക്കലോടെ ഇത്തരം കാഴ്‌ച്ചകൾ നഷ്ടമാകുന്നുവെന്ന് ക്രിക്കറ്റ് ആരാധകർക്ക് നിരാശ്ശയും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിക്കറ്റിന് പിന്നിൽ ധോണിയെ അനുസ്മരിപ്പിക്കുകയാണ് വിക്കറ്റ്കീപ്പർ റിഷഭ് പന്ത്.

മെൽബണിൽ ധോനിയെ അനുകരിക്കൽ മാത്രമല്ല, ഫലവും കാണാൻ പന്തിനായി.വേഡിനെ പുറത്താക്കിയ അശ്വിന്റെ ഡെലിവറിക്ക് മുൻപായിരുന്നു വിക്കറ്റിന് പിന്നിൽ നിന്നുള്ള പന്തിന്റെ വാക്കുകൾ. കീപ്പ് ഇറ്റ് അപ്പ് ദി സ്റ്റംപ്സ്, ഹീ വിൽ ഹിറ്റ് എന്നാണ് വിക്കറ്റിന് പിന്നിൽ നിന്ന് അശ്വിനോട് പന്ത് പറഞ്ഞത്.പിന്നാലെ വന്ന ഡെലിവറിയിൽ പന്ത് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വേഡിന്റെ ശരീരത്തോട് ചേർത്ത് എറിഞ്ഞ അശ്വിന്റെ ഡെലിവറിൽ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് ഉതിർക്കാനാണ് ഓസീസ് ഓപ്പണർ ശ്രമിച്ചത്. എന്നാൽ ടോപ് എഡ്ജിലൂടെ പന്ത് ഉയർന്ന് പൊങ്ങി, രവീന്ദ്ര ജഡേജയുടെ കൈകളിൽ സുരക്ഷിതമായി എത്തി.

മിഡ് ഓണിൽ നിന്ന് ഇടത്തേക്ക് ഓടിയെത്തിയാണ് ജഡേജ ക്യാച്ച് എടുത്തത്. എന്നാൽ ഈ സമയം മിഡ് വിക്കറ്റിൽ നിന്ന് ക്യാച്ചിനായി ശുഭ്മാൻ ഗില്ലും ഓടി അടുത്തിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കും. 39 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് വേഡ് മടങ്ങിയത്.