തിരുവനന്തപുരം : മൂന്ന് വർഷമായി ഒരേ പദവിയിൽ തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പ്രതിസന്ധിയിലാക്കുക പിണറായി സർക്കാരിന് തന്നെ. മൂന്ന് വർഷത്തിൽ അധികമായി പദവിയിൽ തുടരുന്ന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റാനാണ് നിർദ്ദേശം. ഇതാണ് പിണറായിയെ വെട്ടിലാക്കുന്നത്.

അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് -റവന്യു വകുപ്പുകളിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണമെന്നാണ് നിർദ്ദേശം. തെരഞ്ഞടുപ്പ് കമ്മീഷൻ ഇക്കാര്യം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാന് പിടിക്കുന്ന ടിക്കാറാം മീണയാണ് ഈ നീക്കത്തിന് പിന്നിൽ. ബെഹ്റയ്ക്ക് വിരമിക്കാൻ ഇനി ആറ് മാസം മാത്രമുള്ളപ്പോഴാണ് മാറ്റണമെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. പൊലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത് ജൂണിൽ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്റയെ മാറ്റാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബെഹ്റയെ മാറ്റുകയാണെങ്കിൽ പൊലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ യുപിസിസിക്ക് കൈമാറണം. ബെഹ്റ മാറുകയാണെങ്കിൽ ഋഷിരാജ് സിങ്, ശ്രീലേഖ, ടോമിൻ ജെ. തച്ചങ്കരി, സുദേഷ് കുമാർ, എന്നിവരാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിൽ ഋഷിരാജ് സിംഗിനെ ഡിജിപിയാക്കേണ്ട സാഹചര്യമാണുള്ളത്.

എന്നാൽ പിണറായിക്ക് താൽപ്പര്യ കുറവുണ്ട്. അങ്ങനെ ഡിജിപിയായി പുതിയ ആളിനെ നിയമിച്ചില്ലെങ്കിൽ ടികാറാം മീണ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ പാലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ടികാറാം മീണയ്ക്ക് ഇടപെടൽ നടത്താനാകും. അതായത് ഋഷിരാജ് സിംഗിനെ പൊലീസ് മേധാവിയായി കമ്മീഷൻ നിയമിക്കുന്ന സാഹചര്യം ഉണ്ടാകും.

സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗിനെ മാറ്റിയതും പിണക്കം കാരണമാണ്. ജയിൽ ഡിജിപിയായപ്പോഴും ഋഷിരാജ് സിങ് എതിർപ്പ് തുടർന്നു. ജയിൽ വകുപ്പിലെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഋഷിരാജ് സിങ് സർക്കാരുമായി കൊ്മ്പുകോർത്തിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയാക്കാൻ സർക്കാരിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വിരമിക്കുന്നതു വരെ ബെഹ്‌റ തുടരുന്നതിനോടാണ് താൽപ്പര്യം.

ലോക്‌നാഥ് ബെഹ്‌റയ്ക്ക് ജൂണിൽ സർവ്വീസ് തീരും. ഋഷിരാജ് സിംഗിന് ജൂലൈയിലും. ഈ മാസം ബെഹ്‌റയെ മാറ്റിയാൽ ഋഷിരാജ് സിംഗിന് പൊലീസ് തലപ്പത്ത് ആറു മാസത്തിൽ അധികം ലഭിക്കുന്ന സാഹചര്യം വരും. പട്ടികയിൽ പിന്നീടുള്ള അരുൺകുമാർ സിൻഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. എസ് പി ജിയുടെ ഡയറക്ടറായ സിൻഹ കേരളാ കേഡറിലേക്ക് തൽകാലം വരില്ല. ശ്രീലേഖ ഡിസംബറിൽ വിരമിക്കും. പിന്നെയുള്ളത് ടോമിൻ തച്ചങ്കരിയാണ്. 2023 വരെ സർവ്വീസുണ്ട് തച്ചങ്കരിക്ക്. ഈ പേരിനോട് മുഖ്യമന്ത്രിക്ക് താൽപ്പര്യവുമുണ്ട്.

എന്നാൽ സ്ഥാനം ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് തച്ചങ്കരിയോട് താൽപ്പര്യമില്ല. പിണറായിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയും എതിരാണ്. ഇതാണ് തച്ചങ്കരിക്ക് വിനയാകുന്നത്. 1988 ബാച്ചിലെ ഐപിഎസുകാരനായ അനിൽകാന്തും തച്ചങ്കരിക്ക് മുമ്പേ സർവ്വീസിൽ നിന്ന് വിരമിക്കും. എന്നാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കരുതെന്ന ബെഹ്‌റയുടെ ഉപദേശം പിണറായിക്ക് തള്ളിക്കളയാൻ കഴിയില്ല.

ലാവ്‌ലിൻ കേസിൽ ഉൾപ്പെടെ പല സഹായങ്ങളും ബെഹ്‌റ മുഖ്യമന്ത്രിക്ക് ചെയ്തു കൊടുത്തിരുന്നു. ശ്രീവാസ്തവയും എതിരാണ്. പരമാവധി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കാനാണ് പിണറായിയുടെ ആഗ്രഹം. സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാൻ പിണറായി തയ്യാറാകുമെന്നും സൂചനയുണ്ട്. പൊലീസുകാരനെ മകൾ തല്ലിയ കേസിൽ കുടുങ്ങിയ ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ.