തിരുവനന്തപുരം: കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറിയെന്നും കോളജ് ഹോസ്റ്റലുകൾ ലഹരികേന്ദ്രങ്ങളായി മാറുന്നൂവെന്നും മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ്. സന്തോഷവും ദുഃഖവും ലഹരിയില്ലാതെ ആഘോഷിക്കാൻ മലയാളികൾക്ക് കഴിയുന്നില്ലെന്നും കേരളത്തിലെ ജനങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനുമായി ധാരാളം പണം ചിലവഴിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു.

'ആരോഗ്യമിത്രം' മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഋഷിരാജ് സിങ്ങിന്റെ വെളിപ്പെടുത്തലുകൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ സമ്പന്നമായ സംസ്ഥാനമായതിനാൽ ലഹരി ഉൾപ്പന്നങ്ങൾ വാങ്ങാൻ മലയാളിയുടെ കൈയിൽ ധാരാളം പണമുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തിൽ വാങ്ങുവാനുള്ള ശേഷി കൂടുതലായതുകൊണ്ടാണ് ലഹരിമാഫിയകളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ ആന്ധ്രാപ്രദേശിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും മാവോയിസ്റ്റ് അടക്കമുള്ള രാജ്യദ്രോഹശക്തികളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും ഋഷിരാജ് വെളിപ്പെടുത്തി. കേരളത്തിലെ പ്രൊഫഷണൽ കോളജുകളുടെ ഹോസ്റ്റലുകളിൽ മാരകമായ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെ പരിശോധന നടത്തിയാൽ കള്ളി വെളിച്ചത്താവുമെന്നും അദ്ദേഹം വിമർശിച്ചു. എക്‌സൈസ് കമ്മിഷണറായിരുന്ന കാലയളവിൽ 3000 കോടിയുടെ ഹരി ഉൽപന്നങ്ങൾ പിടികൂടിയെന്നും സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപനമില്ലാത്തത് തിരിച്ചടിയാണെന്നും ഋഷിരാജ് സിങ്ങ് ചൂണ്ടിക്കാട്ടുന്നു.

ആഘോഷ പരിപാടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സർക്കാർ കടുത്ത നടപടിയെടുത്താൽ മാത്രമേ വരും തലമുറയെയെങ്കിലും രക്ഷിച്ചെടുക്കാൻ കഴിയൂ. മയക്കുമരുന്നിന്റെ പ്രധാന വിപണിയായി കേരളം മാറിക്കഴിഞ്ഞു. രാജ്യാന്തര മാഫിയാ ശക്തികൾ കേരളത്തെ ഡ്രഗ്‌സിന്റെ വിപണിയായിട്ടാണ് കണ്ടിരിക്കുന്നതെന്നും മയക്കുമരുന്നുമായി അറസ്റ്റിലാകുന്ന വിദേശികളുടെ എണ്ണം തന്നെ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും ഋഷിരാജ് സിങ്ങ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.