കൊച്ചി: അവയവദാന സമ്മത പത്രം സമർപിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികളായി എം. ഋത്വികും തൃപ്തി ഷെട്ടിയും. ഇരുവരും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ സമ്മത പത്രം നൽകി. മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും സമർപ്പിച്ചിട്ടുണ്ട്.

എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് പുതിയ ചരിത്രത്തിന്റെ ഭാഗമായത്. അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് മൃതസഞ്ജീവനിയുടെ വെബ് പോർട്ടലിൽ ഇവർ രജിസ്റ്റർ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പുറമേ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവസരമുണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ട്രാൻസ്‌ജെൻഡർക്ക് കൂടി അവസരം നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് ദമ്പതികൾക്ക് പേര് രജിസ്റ്റർ ചെയ്യാനായത്.

എറണാകുളം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെ ഡോ. സാന്റോസ് ജോസഫിനാണ് ദമ്പതികൾ സമ്മതപത്രം നൽകിയത്.