തിരൂർ: തിരൂരിൽ ആവേശംവിതറി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ് ആശാൻപടിയിൽനിന്നും ഗഫൂർ പി.ലില്ലീസിന്റെ റോഡ് ഷോ ആരംഭിച്ചത്. നിരവധിപേരാണ് ആവേശത്തോടെ റോഡ് ഷോയിൽ പങ്കാളികളായത്. മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി കൂടുതൽ യുവാക്കൾ റോഡ് ഷോയിൽ അണിനിരന്നതു എൽ.ഡി.എഫിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇന്നലെ രാവിലെ വെട്ടം, തലക്കാട്, തിരുന്നാവായ പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചും കുടുംബയോഗങ്ങളിൽ പങ്കെടുത്തുമാണ് പ്രചരണം ആരംഭിച്ചത്.

അതോടൊപ്പം മേഖലയിലെ ചില കല്യാണ വീടുകളും സന്ദർശിച്ചു. കുടുംബയോഗങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടപെടലുകളെ രാഷ്ട്രീയ ഭേദമന്യേ ആളുകൾ അഭിനന്ദിച്ചു. ഭരണത്തുടർച്ചയുണ്ടാകുമെന്നും സംസ്ഥാന സർക്കാറിന്റെ കൂടുതൽ വലിയ പദ്ധതികൾ മണ്ഡലത്തിക്കാൻ തന്നെ വിജയിപ്പിക്കണമെന്നും ഗഫൂർ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു.

പ്രശ്നങ്ങൾ ഓരോന്നും ചോദിച്ചറിയുകയും ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പുനൽകിയുമാണ് സ്ഥാനാർത്ഥി തിരിച്ചുപോന്നത്. റോഡ് ഷോ ആശാൻപടി, വാക്കാട്, വേളാപുരം, ടി.ആർ. ബീച്ച്, പള്ളിപറമ്പ്, പറവണ്ണ, മുറിവഴിക്കൽ, പച്ചാട്ടിരി, പരിയാപുരം, ആലിശ്ശേരി, പൂക്കൈത്ത, മാങ്ങാട്ടിരി, താഴേപ്പാലം, പെരുവഴിഅമ്പലം, ചെമ്പ്ര, പയ്യനങ്ങാടി, ബസ് സ്റ്റാൻഡ്, ഏഴൂർ, പുല്ലൂർവഴി എന്നിവിടങ്ങളിലെ സ്വകരണത്തിന് ശേഷം മൂന്നുപീടികയിൽ സമാപിച്ചു.