കോഴിക്കോട് : മഴ കഴിഞ്ഞാലുടൻ റോഡ് പണി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്ന കാലഘട്ടത്തിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞ റോഡിനു റണ്ണിങ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അഥോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

പരാതികൾക്കെതിരെ ഉടൻതന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ സാധിക്കില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.