ബഗ്ദാദ്: ഇറാക്കിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. നാല് റോക്കറ്റുകളാണ് വ്യോമ താവളത്തിൽ പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ വടക്ക് സലാഹ് എൽ ദിൻ പ്രവിശ്യയിലാണ് സംഭവം. വ്യോമ കേന്ദ്രത്തിന് സമീപ പ്രദേശത്താണ് റോക്കറ്റുകൾ പതിച്ചത്. അമേരിക്കൻ പ്രതിരോധ കമ്പനിയായ സാലിപോർട്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നിടത്താണ് ആക്രമണം നടന്നതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റയാൾ അമേരിക്കൻ കമ്പനിയിലെ ജീവനക്കാരനാണ്. ഇറാക്കിന്റെ എഫ്-16 പരിപാടികൾക്ക് പിന്തുണ നൽകാൻ അമേരിക്കൻ കമ്പനിയുടെ ആസ്ഥാനത്ത് 45 ജീവനക്കാരാണുള്ളത്.