തീരുവനന്തപുരം: ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന ഗായികയായ യുവതിക്ക് കുടിവെള്ളം ലഭ്യമാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ. ഒരു വർഷമായി പ്രാഥമികാവശ്യത്തിനു പോലും വെള്ളം ഇല്ലാതെ നരകജീവിതം നയിക്കുകയായിരുന്ന സൗമ്യ പുരുഷോത്തമൻ എന്ന യുവതിക്കും വൃദ്ധരായ മാതാപിതാക്കൾക്കുമാണ് മന്ത്രിയുടെ ഓഫീസിലെത്തി പരാതി ബോധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കുടിവെള്ള കണക്ഷൻ ലഭിച്ചത്. വെള്ളം കിട്ടിയശേഷം വീട്ടിലെത്തുമെന്ന വാഗ്ദാനവും മന്ത്രി പാലിച്ചു.

തിരുവനന്തപുരം പേരൂർക്കട അഭയനഗർ 137 ൽ മൂക്കാൽ സെന്റ് പുരയിടത്തിലാണ് സൗമ്യയും കുടുംബവും താമസിക്കുന്നത്. സൗമ്യ 60 ശതമാനം വികലാംഗയാണ്. അച്ഛനും അമ്മയും രോഗബാധിതരായതോടെ കുടിവെള്ളം ചുമന്ന് എത്തിക്കാൻ പോലും ബുദ്ധിമുട്ടായ സാഹചര്യമായിരുന്നു.

സൗമ്യയ്ക്ക് അടുത്തിടെ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി. ഇതോടെ ജീവിതം പൂർണമായും വീൽചെയറിലേക്ക് മാറി. കോഴിക്കോട് ഒരു വർഷത്തോളം നീണ്ട ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ വീട്ടിലേക്കുള്ള വാട്ടർ കണക്ഷൻ വിച്ഛേദിച്ചിരിക്കുന്നതായി മനസിലായി. അന്നു മുതൽ കണക്ഷൻ ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് വാട്ടർ അഥോറിറ്റിക്ക് ഇവിടേക്ക് കണക്ഷൻ നൽകാൻ സാധിക്കാതിരുന്നത്.

വെള്ളം ലഭിക്കാതായതോടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടായി. ശുചിമുറിയിൽ വെള്ളം ഇല്ലാത്തതിനാൽ ഉപയോഗം കുറയ്ക്കാൻ ഭക്ഷണവും വെള്ളവും പേരിനു മാത്രമാക്കിയിരുന്നുവെന്ന് സൗമ്യ പറയുന്നു. ഒടുവിൽ മന്ത്രിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കാമെന്ന തീരുമാനിച്ചു.

അമ്മയ്ക്കൊപ്പം ഓഫീസിൽ സൗമ്യ എത്തിയപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ സൗമ്യയുടെ അടുക്കൽ എത്തി വിവരങ്ങൾ ആരാഞ്ഞു.

സാങ്കേതിക തടസ്സങ്ങൾ നീക്കി കുടിവെള്ള കണക്ഷൻ അടിയന്തരമായി നൽകാൻ അപ്പോൾ തന്നെ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. ബുധനാഴ്ച വൈകിട്ടോടെ അധികൃതർ കണക്ഷൻ നൽകുകയും ചെയ്തു. ഇന്നലെ സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനൊപ്പം മന്ത്രി സൗമ്യയുടെ വീട്ടിലെത്തി. ഗായികയായ സൗമ്യ പാട്ടുപാടിയാണ് മന്ത്രിയെയും എംഎൽഎയും വരവേറ്റത്.