തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പരിശോധനക്ക് ഇനി കൂടുതൽ പണം നൽകണം. കോവിഡ് പരിശോധനാ നിരക്ക് വർധിപ്പിച്ചു. ഹൈക്കോടതി വിധിയെത്തുടർന്നാണ് നടപടി. ഇതോടെ ആർടിപിസിആർ പരിശോധനയുടെ ചാർജ് 1500ൽനിന്ന് 1700 ആയി. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആർടി പിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനർ നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു.

എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആർടിപിസിആർ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയിൽ പരിശോധനാ നിരക്ക്. ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.