കോഴിക്കോട്: കേരള ചരിത്രത്തിലെ കറുത്ത അധ്യായമായ മാപ്പിളകലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. കലാപത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ചുകൊണ്ട് 1921 മാപ്പിള കലാപരക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിക്കുന്ന വർഷാചരണത്തിന് നാളെ തുടക്കം. ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് ദേശീയതല ഉദ്ഘാടനം നിർവ്വഹിക്കും.

നാളെ രാവിലെ 10 ന് കോഴിക്കോട് കേസരി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറിയും സമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ അംഗവും സമിതി ജനറൽ കൺവീനറുമായ ഡോ. സിഐ ഐസക് സംസാരിക്കും. കുരുക്ഷേത്ര ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പി.വി.കെ. നെടുങ്ങാടി എഴുതിയ മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ, രാമചന്ദ്രൻ എഴുതിയ വാരിയൻകുന്നന്റെ കശാപ്പുശാല, പി.മാധവ്ജിയുടെ ആമുഖത്തോടെ ദുരവസ്ഥ പുനഃപ്രസിദ്ധീകരണം, കാവാലം ജയകൃഷ്ണന്റെ 'കുമാരനാശാന്റെ ദുരവസ്ഥ പഠനം,' വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന 1921 മലബാറും ആര്യസമാജവും എന്നീ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും.

ജന്മഭൂമി, വിശ്വസംവാദകേന്ദ്രം, ജനം, കേസരി എന്നിവയുടെ ഓൺലൈനുകളിലൂടെ ഉദ്ഘാടന ചടങ്ങ് തത്സമയ സംപ്രേഷണമുണ്ടാകും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ മാത്രമാണ് പങ്കെടുക്കുന്നത്.

വർഷാചരണത്തിന്റെ ഭാഗമായി 14 ജില്ലാതല സെമിനാറുകൾ നടക്കും. വർഷാചരണത്തിന്റെ സമാപനത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സെമിനാർസംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ ഡോ.സി.എ.ഐസക്ക് അറിയിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ഡോക്യുമെന്ററി, ചരിത്ര പ്രദർശനം, ചരിത്രകാരസംഗമം, കലാലയവിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, പുസ്തക പ്രസാധനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ന്യൂഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിലും ഇതോടനുബന്ധിച്ച് പരിപാടികൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.