തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുമ്പോഴും കോവിഡ് പരിശോധനയ്ക്ക് ഏറ്റവും ചെലവുള്ള സംസ്ഥാനമായി കേരളം. ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1700 രൂപയാണ് കേരളത്തിലെ ലാബുകൾ ഈടാക്കുന്നത്. അതെസമയം ഒഡീഷയിൽ 400 രൂപ മാത്രമാണ് ആർടിപിസിആറിന്റെ ചെലവ്.

മുമ്പ് 1500 രൂപയായിരുന്ന നിരക്ക് ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് 1700 രൂപയാക്കിയത്. എന്നാൽ, അടിയന്തര സാഹചര്യം പരിഗണിച്ച് മിക്ക സംസ്ഥാനങ്ങളും നിരക്ക് പല തവണ താഴ്‌ത്തിയിട്ടും കേരളത്തിൽ നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല. മഹാരാഷ്ട്ര സർക്കാർ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി. കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻസാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.

1200 രൂപ ചെലവ് വരുന്ന തമിഴ്‌നാട്ടിലാണ് കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക്. വീട്ടിലെത്തി സാംപിൾ ശേഖരിക്കുകയാണെങ്കിൽ 15001750 രൂപ വേണ്ടിവരും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ. പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്‌പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവ് താരതമ്യേന കുറഞ്ഞു. എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമ്മാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.