തിരുവനന്തപുരം: മുന്മന്ത്രി കെ.ടി ജലീൽ നടത്തുന്നത് ബ്ലാക്ക് മെയിലിങ് ക്വട്ടേഷനെന്ന വിമർശനവുമായി പെരുമ്പാവൂർ മുൻ സബ് ജഡ്ജി എസ്.സുദീപ്. ജലീൽ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണ്. ഇതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

ചുവന്ന കുപ്പായമിട്ട സിമി നേതാവാണ് ജലീൽ .അധികാരം നഷ്‌പ്പെട്ടത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ബാക്കിയാണ് ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ.എന്തെങ്കിലും കൈയിലുണ്ടെങ്കിൽ ഒന്നുകിൽ കൈയിൽ തന്നെ വയ്ക്കുക, അല്ലെങ്കിൽ പുറത്തുവിടണമെന്നും സുദീപ് പറയുന്നു.

കെ ടി ജലീൽ നിലവാരമില്ലാതെ തരം താഴുകയാണ്. ജലീലിനെതിരെ രൂക്ഷവിമർശനമാണ് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്. ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ്, അന്നും ഇന്നും എന്നും. ജലീലിന് പിണറായിയോടു മാത്രമാണ് വിശ്വസ്തത. സിപിഎമ്മിനോടോ ഇടതു മുന്നണിയോടോ അല്ലെന്നും സുദീപ് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബ്ലാക്ക് മെയിലിങ് ക്വട്ടേഷൻ നിങ്ങൾക്കു തന്നതാരാണ്, മിസ്റ്റർ കെ.ടി ജലീൽ
കെ.ടി ജലീൽ നിലവാരമില്ലാതെ തരം താഴുകയാണ്.
ഇ.ഡി യുമായി ബന്ധപ്പെട്ട വിഷയത്തിൽ പാണക്കാട് കുടുംബാംഗങ്ങളോട് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും അതു പുറത്തു വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജലീൽ പറയുന്നു.

ജലീൽ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണ്.
ഇതല്ല, ആയിരിക്കരുത് രാഷ്ട്രീയ പ്രവർത്തനം.
ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ്, അന്നും ഇന്നും എന്നും.
ജലീലും ശ്രീരാമകൃഷ്ണനും വലതുപക്ഷ സ്വഭാവം മാത്രം കൈമുതലായ, ഒന്നാം പിണറായി സർക്കാരിനു വെറും ബാധ്യതയായ രണ്ട് അധികാരസ്ഥാനങ്ങളായിരുന്നു.
ജലീലിന് പിണറായിയോടു മാത്രമാണ് വിശ്വസ്തത. സി പി എമ്മിനോടോ ഇടതു മുന്നണിയോടോ അല്ല.
ചുവന്ന കുപ്പായമിട്ട സിമി നേതാവാണ് ജലീൽ.
അധികാരം നഷ്ടപ്പെട്ടത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ബാക്കിയാണ് ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ.
എന്തെങ്കിലും കൈയിലുണ്ടെങ്കിൽ ഒന്നുകിൽ കൈയിൽ തന്നെ വയ്ക്കുക, അല്ലെങ്കിൽ പുറത്തുവിടുക.
ബ്ലാക്ക് മെയിലിംഗിനുള്ള ക്വട്ടേഷൻ നിങ്ങൾക്കാരാണു തന്നത്, മിസ്റ്റർ ജലീൽ