മുണ്ടക്കയം: പെരുവന്താനം അമലഗിരിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ശബരിമല തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നു തീർത്ഥാടകർക്ക് പരുക്കേറ്റു.

ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വർ (42) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽനിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്.

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവർ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു.

ട്രാവലറിന് മുന്നിൽ സംസാരിച്ചുനിന്നിരുന്ന രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയിൽപെട്ടാണ് ഇവർക്ക് പരിക്കേറ്റത്.

എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.