ലണ്ടൻ: ബ്രിട്ടനിൽ സ്ത്രീകൾക്ക് മേൽ വർദ്ധിച്ചുവരുന്ന ആക്രമസംഭവങ്ങളിൽ രോഷം പുകയുകയാണ്. കഴിഞ്ഞ ദിവസം പാർക്കിൽ സബീന നെസ്സ എന്ന സ്‌കൂൾ ടീച്ചറുടെ മൃതദേഹം കണ്ടെത്തിയതോടെ രാജ്യമാകെ നടുങ്ങി വിറച്ചിരിക്കുന്നു. മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് മത്രമാണ് സബീന വീടുവിട്ടിറങ്ങിയതെന്ന് ഇന്നലെ അവരുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. തെക്ക് കിഴക്കൻ ലണ്ടനിലെ തിരക്കേറിയ കാറ്റർ പാർക്കിൽ വൺസ്പേസ് കമ്മ്യുണിറ്റി സെന്ററിന് സമീപത്തുനിന്നായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് കേസ് റെജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം നാൽപത് വയസ്സുള്ള ഒരാളെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തുവെങ്കിലും ചോദ്യംചെതതിൂ ശേഷം വിട്ടയയ്ക്കുകയായിരുന്നു. മാർച്ച് മാസത്തിൽ 33 കാരിയായ ഒരു മാർക്കറ്റിങ് എക്സിക്യുട്ടീവ് തെരുവിൽ കൊലചെയ്യപ്പെട്ടതിനെ തുടർന്ന് ഉയർന്നുവന്ന ബ്രിട്ടനിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള സംവാദം ഇതോടെ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്. മാത്രമല്ല, ഇതോടെ രാജ്യമെങ്ങും കടുത്ത ഭീതിയും ഉയർന്നിട്ടുണ്ട്.

കൊലചെയ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സബീനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രധാന വാക്ക്വേയിൽ നിന്നും മാറിയായിരുന്നു ഈ മൃതദേഹം കിടന്നിരുന്നത് എന്നതാണ് ഇത് കണ്ടെത്തുന്നതിൽ കാലതാമസം വരാനുണ്ടായ കാരണം എന്ന് പൊലീസ് പറയുന്നു. ഒരു അപരിചിതനായിരിക്കുമ്മ് സബീനയെ കൊന്നത് എന്നാണ് പൊലീസിന്റെ നിഗമനം. മരണകാരണത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.

ഈ കൊലപാതകത്തിന് മാർച്ച് 3 ന് നടന്ന സാറാ എവെറാർഡ് എന്ന 33 കാരിയായ മാർക്കറ്റിങ് എക്സിക്യുട്ടീവിന്റെ കൊലപാതകവുമായി ഏറെ സമാനതകളുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുവരുന്ന വഴിയാണ് വെയ്ൻ കൂസൻസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ സാറയെ തെരുവിൽ കൊല്ലുന്നത്. കൊലപാതകത്തിനു ശേഷം ഒരാഴ്‌ച്ച കഴിഞ്ഞാണ് കെന്റ്, ആഷ്ഫോർഡിലെ ഒരു കുറ്റിക്കാട്ടിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടുകിട്ടുന്നത്. കൊലചെയ്യുന്നതിനു മുൻപായി 48 കാരനായ ഈ പൊലീസുകാരൻ ഇവരെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു.

ആറു മാസത്തിനു ശേഷം മറ്റൊരു സ്ത്രീ കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇത് ബ്രിട്ടീഷ് വനിതകളുടെ സുരക്ഷിതബോധത്തിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടേ സുരക്ഷയെ കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്തയിടെ നടന്ന ഒരു സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 48 ശതമാനം സ്ത്രീകളും തങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുന്നതായി തെളിഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ കൊലചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നതാണ് ഏറെ ആശങ്കാജനകം.

സബീന നെസ്സ്, സാറാ എവെറാർഡ്, ബിബാ ഹെന്റി, നിക്കോലെ സ്മോൾമാൻ തുടങ്ങിയ സ്ത്രീകൾ ഇന്ന് ബ്രിട്ടനിലെ സ്ത്രീ സുരക്ഷയിലെ പാളിച്ചകളുടെ ഇരകളായി മാറിയിരിക്കുകയാണ്. പുരുഷമേധാവിത്വം തിരിച്ചു വരുന്നതിന്റെ പ്രതീകമായാണ് ഈ കൊലപാതകങ്ങളെ പല ഫെമിനിസ്റ്റ് സംഘടനകളും വിശേഷിപ്പിക്കുന്നത്. ഓരോ കൊലപാതകത്തിനുശേഷവും ഭീതി വർദ്ധിച്ചു വരികയാണ് സബീനയുടെ മരണശേഷം സമീപവാസികളായ സ്ത്രീകൾ നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ ഭയക്കുന്നു എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.

കൊലപാതകം നടന്നു എന്ന് പറയുന്ന രാത്രി 8.30 ന് സാധാരണയായി പാർക്കിൽ ധാരാളം ആളുകൾ ഉണ്ടായിരിക്കും. നടക്കുവാനും കായികവ്യായാമങ്ങൾക്കുമായി വരുന്നവർ കൂടാതെ, സ്റ്റേഷനിൽ നിന്നും സമീപത്തെ നിരവധി വീടുകളിലേക്ക് പാർക്ക് വഴി എളുപ്പത്തിൽ എത്തിച്ചേരാം എന്നിരിക്കെ അത്തരത്തിൽ ഇതുവഴി പോകുന്നവരും ധാരാളമായി ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് ദൃക്സാക്ഷികൾ തീർച്ചയായും ഉണ്ടായിരിക്കും എന്നാണ് സമീപവാസിയായ ഒരു സ്ത്രീ പറഞ്ഞത്. എന്നിട്ടും ഈ വിവരം പുറത്തറിയുവാൻ മണിക്കൂറുകൾ എടുത്തു എന്നത് ഞെട്ടിക്കുന്ന ഒന്നാണെന്നും അവർ പറയുന്നു.

ഒരു അപരിചിതനാകാം സബീനയെ കൊന്നത് എന്നാണ് പൊലീസിന്റെ നിഗമനം. അത് ശരിയാണെങ്കിൽ ഏതു സമയത്തും ആർക്കും നേരെയും അക്രമം നടക്കാം എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത് എന്ന് സമ്മതിക്കേണ്ടതായി വരും.ഇതാണ് ബ്രിട്ടനിലെ സ്ത്രീകളെ ഏറെ ഭയപ്പെടുത്തുന്നത്.