കൊച്ചി: വാക്‌സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത വീഴ്ചയ്ക്ക് സർക്കാർ ജനങ്ങളെ ബലിയാടാക്കുന്നുവെന്ന് കിറ്റെക്‌സ് ചെയർമാൻ സാബു എം.ജേക്കബ്. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഷീൽഡിന്റെ രണ്ടു ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താൽപര്യമുള്ളവർക്ക് 28 ദിവസത്തിനു ശേഷം പണമടച്ചു രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് കോടതി വിധി. ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സീനുകൾ ഉള്ളപ്പോൾ ആ സാധ്യത സർക്കാർ ഉപയോഗിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ മാത്രമാണ് വാക്സീനു ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ സുലഭമാണ്.

കേന്ദ്രത്തിൽനിന്നും വാക്സീൻ ലഭിക്കുന്നതിന് കാത്തിരിക്കാതെ സ്വകാര്യ മേഖലയിലെ വാക്സീൻ സൗജന്യമായി നൽകി വാക്സിനേഷൻ വേഗത്തിലാക്കണം. ഇതിനായി തമിഴ്‌നാട് മാതൃക അവലംബിക്കുകയാണ് വേണ്ടത്. രണ്ടു വാക്സീനുകൾ തമ്മിലുള്ള ഇടവേള 84 ദിവസം എന്നത് കർശനമാക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി.

പരമാവധി വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. പക്ഷേ നമ്മുടെ രാജ്യത്ത് ഇടവേള ദീർഘിപ്പിച്ചത് വ്യാപനം കൂട്ടുകയാണു ചെയ്തത്. സർക്കാരിന്റെ അശാസ്ത്രീയ നിലപാടുകൾ മൂലം വാക്സിനേഷൻ വൈകുന്നത് ഗുരുതരമായ തിരിച്ചടി ഉണ്ടാക്കി.

കിറ്റെക്സിലെ ജീവനക്കാർക്കായി 98 ലക്ഷം രൂപയുടെ 12,000 രണ്ടാം ഡോസ് കോവിഷീൽഡ് വാങ്ങിവച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അനുമതി നൽകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.