ജയ്പുർ: ജിതിൻ പ്രസാദയ്ക്ക് പിന്നാലെ സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരാൻ പോകുന്നതായുള്ള ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ അവകാശവാദം തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. താൻ സച്ചിനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ഉടൻ ബിജെപിയിൽ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമർശം. ഇതിനെ അതിരൂക്ഷമായി വിമർശിച്ച സച്ചിൻ, തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും ബിജെപിയിൽനിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

'സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവർ സച്ചിൻ ടെൻഡുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല', കോൺഗ്രസിൽ സച്ചിൻ അസംതൃപ്തനാണെന്ന റീത്തയുടെ പരാമർശത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 25 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചതിനു ശേഷമാണ് റീത്ത ബിജെപിയിൽ ചേർന്നത്.

ഉത്തർ പ്രദേശിൽനിന്നുള്ള പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ ബിജെപിയിലേക്ക് ഇനിയാരാണ് പോകുന്നത് എന്ന തരത്തിലുള്ള ചർച്ചയും സജീവമായി. ചർച്ചകളിൽ സച്ചിൻ പൈലറ്റിന്റെ പേരും ഉയർന്നിരുന്നു. കഴിഞ്ഞവർഷം അശോക് ഗെഹലോത്തുമായി കൊമ്പുകോർത്ത സച്ചിൻ, പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം അശോക് ഗെഹലോത്തുമായി കൊമ്പുകോർത്ത് സച്ചിൻ സൃഷ്ടിച്ച ആഭ്യന്തരകലഹത്തിനു പിന്നാലെ കോൺഗ്രസ് ചില വാഗ്ദാനങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ ഇവയൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

അതേസമയം, ജിതിന്റെ പടിയിറക്കത്തിന് പിന്നാലെ, സച്ചിനെ ലക്ഷ്യമാക്കി കോൺഗ്രസ് പ്രതികരണമെത്തി. കാര്യങ്ങൾ നടപ്പാകുന്നതിന് സമയം ആവശ്യമാണ്. സച്ചിൻ ക്ഷമ പാലിക്കേണ്ടതുണ്ട്- എന്നായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേതിന്റെ പ്രതികരണം. സച്ചിനെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് ആണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ഗെഹലോത്തിനെതിരെയുള്ള സച്ചിന്റെ കലാപവും പാർട്ടിവിടാനുള്ള നീക്കവും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപി. തന്ത്രമാണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. ഗാന്ധികുടുംബവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് പാർട്ടിവിടാനുള്ള തീരുമാനത്തിൽനിന്ന് സച്ചിൻ പിൻവാങ്ങിയത്. പരാതികൾ പരിഹരിക്കപ്പെടുമെന്ന് നേതൃത്വത്തിൽനിന്ന് ഉറപ്പുലഭിച്ചതായും അന്ന് സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഇപ്പോൾ പത്തുമാസം കഴിഞ്ഞു. കമ്മിറ്റി വേഗത്തിൽ നടപടിയെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പകുതി സമയം കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പാർട്ടിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുകയും സർവം സമർപ്പിക്കുകയും ചെയ്ത നിരവധി പ്രവർത്തകരെ കേൾക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണ്- സച്ചിൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മുൻകേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ബുധനാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. നേരത്തെ 2019-ൽ ജിതിൻ പാർട്ടി വിടുമെന്ന് അഭ്യൂഹം ഉയർന്നിരുന്നെങ്കിലും അത് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജിതിൻ പാർട്ടി വിടുന്നത് ഉത്തർപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.