ബെർലിൻ: താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാന്റെ പതനത്തെക്കുറിച്ചാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച.അതിനിടയിൽ ചർച്ചയാവുകയാണ് അഷ്റഫ് ഗനി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്തിന്റെ നിലവിലെ അവസ്ഥ.ഇപ്പോൾ ജർമ്മനിയിലെ പിസ വിൽപ്പനക്കാരനാണ് അദ്ദേഹം.അഹമ്മദ് ഷാ പിസ വിൽപ്പന നടത്തുന്ന ചിത്രം ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇദ്ദേഹം വീണ്ടും ചർച്ചകളിൽ ഇടം നേടുന്നത്.

2018 ൽ അഷ്റഫ് ഗനിയുടെ സർക്കാരിൽ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രിയായിരുന്നു സയീദ് അഹമ്മദ് ഷാ സാദത്ത്. രണ്ടു വർഷത്തിന് ശേഷം 2020 ൽ രാജിവെച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ അദ്ദേഹം ജർമ്മനിയിലെത്തിയത്.ആദ്യ കാലത്തൊക്കെ മികച്ച രീതിയിൽ ജീവിച്ചെങ്കിലും കോവിഡും സാമ്പത്തീക പ്രതിസന്ധിയുമൊക്കെ തിരിച്ചടിയായി. അങ്ങിനെയാണ് ഉപജീവനത്തിനായി പിസ്സ ബോയ് ആയത്.
സൈക്കിളിലാണ് ഇദ്ദേഹം ഭക്ഷണമെത്തിക്കുന്നത്.

കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി അഹമ്മദ് ഷാ കരസ്ഥമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഭാവിയിൽ യൂറോപ്പിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടെലികോമിൽ ജോലി ചെയ്യണമെന്നാണ് സാദത്ത് ആഗ്രഹിക്കുന്നത്. 'ഇപ്പോൾ ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജർമനി സുരക്ഷിതമാണെന്ന് തോന്നുന്നു. ലീപ്സിഗിൽ ഞാനും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ജർമൻ കോഴ്സും മറ്റു കൂടുതൽ പഠനങ്ങൾക്കുമായി പണം സമ്പാദിക്കണം. നിരവധി ജോലികൾക്കായി ഞാൻ അപേക്ഷിച്ചിരുന്നു. പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ജർമൻ ടെലികോം കമ്പനിയിൽ ജോലി ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം' സൈദ് അഹ്‌മദ് ഷാ പറയുന്നു.

13 രാജ്യങ്ങളിലായി 20-ലധികം ആശയവിനിമയ സംബന്ധമായ മേഖലകളിൽ സാദത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഈ മേഖലയിൽ 23 വർഷത്തെ പ്രവർത്തന പരിചയമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്നും, പിസ വിൽപ്പനയ്ക്ക് പുറമെ, ലിഫെറാൻഡോ എന്ന ഫുഡ് ഡെലിവറി സർവീസസിൽ ഡ്രൈവറായി ജോലി നോക്കുന്നതായി സയീദ് അഹമ്മദ് ഷാ സാദത്ത് പറയുന്നു. അഷ്റഫ് ഗനി സർക്കാരിന്റെ പതനം വളരെ വേഗത്തിലായിപ്പോയെന്നും, ഇത് പ്രതീക്ഷിച്ചില്ലെന്നും സയീദ് അഹമ്മദ് ഷാ സാദത്ത് കൂട്ടിച്ചേർത്തു.

പ്രസിഡന്റായിരുന്ന അഷ്റഫ് ഗനിയുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സാദത്ത് രാജിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.