കൊട്ടിയം: വീട്ടിൽ കളിക്കുന്നതിനിടെ, 10 മാസം മാത്രമുള്ള കുഞ്ഞ് സേഫ്ടിപിൻ വിഴുങ്ങി. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡി. കോളേജിലെത്തിച്ച് കുഞ്ഞിനെ അനസ്‌തേഷ്യ നൽകി മയക്കിയ ശേഷം ലറിംഗോസ്‌കോപ്പിലൂടെ പിൻ വിജയകരമായി പുറത്തെടുത്തു. കരുനാഗപ്പള്ളി കെ.എസ് പുരത്തെ ശിഹാബുദ്ദീന്റെയും സുലേഖയുടെ മകൻ മുഹമ്മദ് ഇസിൻ ആണ് പിൻ വിഴുങ്ങിയത്.

പരിഭ്രാന്തരായ വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കൂടുതൽ ഉള്ളിലേക്ക് പോയതിനാൽ അടുത്ത ആശുപത്രിയിലെത്തിച്ച് പിൻ പുറത്തെടുക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കാര്യമറിയാതെ പാൽ നൽകിയതാണ് സങ്കീർണ്ണമാക്കിയത്. സേഫ്ടി പിന്നിന്റെ മുകൾ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിനു മുകളിൽ തറച്ച നിലയിലുമായിരുന്നു.