കൊച്ചി: മോഹൻലാലിന്റെ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോ വഴി ഒടിടി റിലീസായി പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരിനെ രൂക്ഷമായി വിമർശിച്ചു ഫിലിം ചേംബർ ജനറൽ സെക്രട്ടറി സാഗാ അപ്പച്ചൻ. ഒടിടി റിലീസിങ് പ്രഖ്യാപിച്ചതിന്റെ പേരിൽ വിജയ് ബാബുവിന് മണിക്കൂറിനകം നോട്ടീസയച്ചവർ ആന്റണിക്ക് നോട്ടീസ് അയക്കാൻ മറന്നോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.

ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം ശരിയായില്ലെന്നും സാഗ അപ്പച്ചൻ. തിയറ്ററുടമകളുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂർ സ്വന്തം കാര്യം മാത്രമാണ് നോക്കിയത്. മോഹൻലാൽ അറിയാതെ ഒരിക്കലും അദ്ദേഹത്തിന് ദൃശ്യം ആമസോണിന് വിൽക്കാനാവില്ലെന്നും സാഗ അപ്പച്ചൻ റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചു.

സാഗാ അപ്പച്ചന്റെ പ്രതികരണത്തിൽ നിന്ന്

നിരവധി ആളുകൾ സിനിമാ മേഖലയിൽ ദരിദ്രരായി ഇരിക്കുകയാണ്.പത്ത് മാസമായി ഒരു പൈസ പോലും കിട്ടാത്തവരാണ് തിയേറ്റർ ഉടമകൾ. ആന്റണി കൊടുത്തെങ്കിൽ അതിൽ മോഹൻലാലുമുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായായ ആന്റോ ജോസഫ് അദ്ദേഹത്തിന്റെ 'കിലോമീറ്റർ ആൻഡ് കിലോമീറ്റർ' ഏഷ്യാനെറ്റിന് കൊടുത്തു. അത് ഞങ്ങളോടെല്ലാം ആലോചിച്ചിട്ടായിരുന്നു. വിജയ് ബാബുവിന് നാല് മണിക്കൂറിനുള്ളിലാണ് സംഘടനകൾ നോട്ടീസയച്ചത്. ആന്റണിക്ക് നാല് മണിക്കൂർ വേണ്ട, എട്ട് മണിക്കൂറിലെങ്കിലും നോട്ടീസ് അയക്കണ്ടേ?