അയാൾ പലകാര്യങ്ങളിലും ഒരു ഉത്തമ ഗൃഹനാഥനായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക അച്ചടക്കത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്ന അയാൾ മക്കൾക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്തി. ഭാര്യയ്ക്ക് ഒരു സ്വയംതൊഴിൽ യൂണിറ്റ് സ്ഥാപിച്ച് അവരെ സ്വയംപര്യാപ്തയാക്കി. എല്ലാ ആധുനിക സൗകര്യങ്ങളുള്ള വീടും ഏറ്റവും പുതിയ മോഡൽ വാഹനവും അവർക്കുണ്ടായിരുന്നു. ഇത്രയും സുരക്ഷിതവും സുഭദ്രവുമായ ജീവിതം ഉറപ്പുവരുത്തിയിട്ടും അയാളുടെ ഭാര്യയും മക്കളും ഒട്ടും സംതൃപ്തരല്ലായിരുന്നു. കുടുംബനാഥന്റെ പൊതുസ്ഥലങ്ങളിലെ വർത്തമാനവും പെരുമാറ്റവുമാണ് വീട്ടുകാരെ അസ്വസ്ഥമാക്കിയത്. കുടുംബസംഗമങ്ങളിൽ അയാൾ ഇഷ്ടമില്ലാത്തവർക്കെതിരെ ഏറ്റവും മ്‌ളേച്ഛമായ വാക്കുകൾ പ്രയോഗിക്കാൻ ഒരു മടിയും കാണിച്ചിരുന്നില്ല.

ഫേസ്‌ബുക്കിൽ പലരേയും പച്ചത്തെറി വിളിക്കുമായിരുന്നു. ആൾക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി അയാൾ എന്ത് കോമാളിത്തരവും കാട്ടുമായിരുന്നു. മകൾക്ക് കടുത്ത പനി വന്നപ്പോൾ പാരസെറ്റമോൾ നിർദ്ദേശിച്ച ഡോക്ടറെ അയാൾ അധിക്ഷേപിച്ച് കണ്ണുപൊട്ടിച്ചു. കുട്ടിക്ക് ടെംപറേച്ചർ കൂടി ഫിറ്റ്‌സ് വന്ന് വീട്ടിൽ കുഴഞ്ഞുവീണ് കിടപ്പിലായി. ,ഭൂമി ഉരുണ്ടതാണെന്ന സയൻസ് പറയുന്നവരെ അയാൾ പുറകെ നടന്ന് ചീത്തവിളിച്ചു. അങ്ങനെയങ്ങനെ അയാൾ അച്ഛനാണെന്ന് പറയാൻ മക്കളും ഭർത്താവാണെന്ന് പറയാൻ ഭാര്യയ്ക്കും മടിയായി തുടങ്ങി.

അമേരിക്കൻ ജനത ട്രംപിനെ തോല്പിച്ചതും ഇതേ കാരണങ്ങളൊക്കെ കൊണ്ടുതന്നെയാണ്. ഡൊണാൾഡ് ട്രപിന്റെ നാലുവർഷം യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. സമ്പദ്ഘടന ഗംഭീരമായി വളർന്നു. വിദേശമണ്ണിൽ കിടന്ന് ഒരു അമേരിക്കൻ പട്ടാളക്കാരനും യുദ്ധം ചെയ്ത് മരിക്കേണ്ടി വന്നില്ല. എന്നിട്ടും ഡൊണാൾഡ് ട്രംപ് തോറ്റു. പ്രസിഡന്റ് വെറുമൊരു ബഫൂണായി തരംതാഴുമ്പോൾ ഇടിഞ്ഞുതാഴ്ന്നത് ആ രാജ്യത്തിന്റെ അന്തസ്സാണെന്ന് തിരിച്ചറിഞ്ഞ അമേരിക്കൻ ജനത ട്രംപിനെ നൈസായി പുറത്താക്കി.

വീടിനും നാടിനും എത്ര ഗുണം ചെയ്താലും പബ്‌ളിക് സ്‌പേസിൽ വകതിരിവില്ലാതെ വായിട്ടിളക്കിയാൽ, മോശമായി പെരുമാറിയാൽ കടക്കൂ പുറത്തെന്ന് ഏറ്റവും അടുപ്പമുള്ളവർ പോലും പറഞ്ഞുപോകും.
ട്രംപിന്റെ പതനം നല്കുന്ന ലളിതപാഠവും അതുതന്നെയാണ്.