തിരുവനന്തപുരം: എറണാകുളത്ത് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സമരസംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തിൽ രാഷ്ട്രീയമുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂർണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങൾ ഉയർന്നുവരികയാണെങ്കിൽ പ്രതിഷേധം ഉയർത്തുവാൻ അവർക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയകക്ഷികൾ മറന്നുകൂടായെന്നും സജി ചെറിയാൻ പറഞ്ഞു.

അത്തരം സാഹചര്യങ്ങളിൽ ക്ഷമയോടെയും വിവേകപൂർണവുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വെല്ലുവിളിയുടെ സ്വഭാവത്തിലുള്ള പ്രതികരണമല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കളിൽ നിന്നും ഉണ്ടാകേണ്ടത്. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകർക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കുവാൻ സാധിക്കുകയില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തയ്യാറാകണം സജി ചെറിയാൻ ഫേസ്‌ബുക്കിൽ കുറിച്ചു.