കാസർകോട്: പല വിജയങ്ങളുടെയും അടിത്തറ ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ കട്ടക്ക് കൂടെ നിൽക്കുന്ന ചിലരുടെ സാന്നിദ്ധ്യമാവും അത് രക്ഷിതാക്കാളാകാം, സുഹൃത്തുക്കളാകാം അങ്ങിനെ ആരുമാകാം. കാസർകോട് ജില്ലയിലെ ഇരിയണ്ണി ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാമത്തെ ഡോക്ടർ പഠനം പുർത്തിയാക്കി പുറത്തിറങ്ങുമ്പോൾ പറയാനുള്ളതും ഇത്തരത്തിൽ ഒരു കട്ട സപ്പോർട്ടിന്റെ കഥ തന്നെയാണ്. എംബിബിഎസ് എന്ന സ്വപ്‌നത്തിൽ സജിനിക്ക് കൂട്ടായുണ്ടായത് മറ്റാരുമല്ല സ്വന്തം അച്ഛനും അമ്മയും തന്നെ.

വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് ഇരിയണ്ണി സ്വദേശി സത്യനാഥനും ഭാര്യ ഗീതയും മകളുടെ ആഗ്രഹത്തിന് കരുത്ത് പകർന്നത്.വായ്പയെടുക്കുമ്പോൾ തിരിച്ചടവിനുള്ള ഏക വഴിയായി കുടുംബത്തിന് മുന്നിലുണ്ടായത് വർഷങ്ങളായി തങ്ങൾ നടത്തി വരുന്ന ഒറ്റമുറി ഹോട്ടലാണ്.ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് ഈ കുടുംബം പുലരുന്നത്.വായ്പയുടെ തിരിച്ചടവും ഇതുകൊണ്ട് നടക്കുമെന്നായിരുന്നു കുടുംൂത്തിന്റെ വിശ്വാസം.എന്നാൽ അപ്രതീക്ഷിതമായി കോവിഡ് എത്തിയതോടെയാണ് പ്രതിസന്ധിയിലായത്.

കോവിഡിനെ തുടർന്ന് ഏറെദിവസം ഹോട്ടൽ അടച്ചിടേണ്ടിവന്നതിനാൽ നാലുമാസമായി വായ്പതിരിച്ചടവും മുടങ്ങി.'സാരമില്ല. മകളുടെ ആഗ്രഹം സഫലമായല്ലോ. ഇന്നവൾ ഡോക്ടറല്ലേ എന്നാണ് ഈ ആവലാതികൾക്കിടയിലും സന്തോഷാശ്രു തുടച്ച് സത്യനാഥൻ പറയുന്നത്.സ്‌കൂളിൽ പഠിക്കുമ്പോഴേ ഡോക്ടറാകണമെന്നായിരുന്നു സജിനിയുടെ ആഗ്രഹം. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പ്ലസ് ടു വിന് മൂന്ന് വിഷയങ്ങൾക്കേ എ പ്ലസ് ലഭിച്ചുള്ളൂവെങ്കിലും മോഹം ഉപേക്ഷിക്കാൻ തയ്യാറായില്ല.

എം.ബി.ബി.എസ്. പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് കോഴിക്കോട്ടെ പരിശീലനകേന്ദ്രത്തിൽ ചേർന്നു. ആദ്യ വർഷം റാങ്ക് പട്ടികയിൽ ഏറെ പിറകിലായിരുന്നു. രണ്ടാംതവണ എഴുതിയപ്പോൾ 2000-ന് താഴെ റാങ്ക് ലഭിച്ചു. മാർക്കിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി എം.ബി.ബി.എസ്. പൂർത്തിയാക്കി.ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചിറങ്ങിയ രണ്ടാമത്തെ എം.ബി.ബി.എസ്. ബിരുദധാരിണിയാണ് സജിനി.

ഇരിയണ്ണിയിൽ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ ഒറ്റമുറിയിൽ ഹോട്ടൽ നടത്തുകയാണ് സത്യനാഥൻ. ഭാര്യ ഗീതയും സഹായത്തിനുണ്ട്. ഇരുവരും പുലർച്ചെ എഴുന്നേറ്റ് ദോശയും കറികളും വീട്ടിൽനിന്ന് തയ്യാറാക്കിയാണ് ഹോട്ടലിലെത്തുന്നത്. രാത്രി ഏഴുവരെ അവിടെയുണ്ടാകും. 22 വർഷമായി ഹോട്ടൽ നടത്തുന്ന ദമ്പതിമാർ ഇതിൽനിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലർത്തുന്നത്.സജിനിയുടെ സഹോദരൻ സജിത്ത് എൻജിനീയറിങ് ഡിപ്ലോമ നേടി കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.