തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവു ഉടൻ നടപ്പിലാക്കും. കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാൻ സാധ്യതയുണ്ട്. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പതിനൊന്നാം ശമ്പളക്കമ്മിഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

കുറഞ്ഞശമ്പളം നിലവിൽ 16,500 രൂപയും കൂടിയശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെൻഷൻ 70,000 രൂപയാകും.

ഇപ്പോൾ കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് കൂടുതൽ വർധനയും കൂടിയ ശമ്പളം വാങ്ങുന്നവർക്ക് കുറഞ്ഞനിരക്കിലുള്ള വർധനയുമാണ് കമ്മിഷൻ ശുപാർശചെയ്യാൻ സാധ്യത.

12 ശതമാനംവരെ വർധനവരുത്തുന്നവിധം ശമ്പളക്കമ്മിഷൻ ശുപാർശകൾ തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ഇത് ഇപ്പോൾ പുനഃക്രമീകരിക്കുകയാണ്. ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തികബാധ്യതയിലുള്ള വർധന 10 ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശമ്പളപരിഷ്‌കരണം അടുത്തവർഷത്തേക്കു നീട്ടിവെക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജീവനക്കാരുടെ പ്രതിഷേധം തിരിച്ചടിയാകുമെന്നതിനാലാണ് ഇപ്പോൾത്തന്നെ വർധന നടപ്പാക്കാൻ തീരുമാനിച്ചത്. മുൻ കേന്ദ്ര സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

അതസമയം ശമ്പള വർധന നടപ്പിൽ വരുമ്പോൾ സർക്കാർ ഖജനാവിന് വൻ സാമ്പത്തിക ബാധ്യതയാണ് കൈവരിക. സർക്കാറിന്റെ പൊതുകടം ഇപ്പോൾ തന്നെ ഉയർന്ന നിലയിലാണ്. പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന 1,39,446 കോടി രൂപയാകുമെന്നാണ് കണക്കുകൂട്ടുന്നത്.