സിനിമ നടൻ എന്നത് എംഎൽഎ ആകാനുള്ള യോ​ഗ്യതയല്ലെന്ന് നടൻ സലീംകുമാർ. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സലീംകുമാർ ഇല്ലാത്തതുകൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്ത് താൻ ഉറപ്പായും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിലിറങ്ങാൻ നല്ല അറിവു വേണം. അവിടെ ബഫൂണായി ഇരിക്കാൻ താൽപര്യമില്ല. സിനിമ നടൻ എന്നത് എംഎൽഎ ആകാനുള്ള യോഗ്യതയല്ലെന്നും സലീംകുമാർ പറഞ്ഞു.

പക്വത വരുന്നത് വരെ പെൺകുട്ടികൾക്ക് മൊബൈൽ ഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കളോട് നടൻ സലീംകുമാർ. മകൻ ബൈക്കിന് വേണ്ടി നിർബന്ധം പിടിച്ചപ്പോൾ താൻ അത് അനുവദിച്ച് കൊടുത്തില്ലെന്നും ചില യുവാക്കൾ അമിതവേഗത്തിൽ ബൈക്കിൽ പോയി അപകടത്തിൽപ്പെടുന്നത് പലതവണ താൻ കണ്ടിട്ടുണ്ടെന്നും സലീംകുമാർ അഭിമുഖത്തിൽ പറഞ്ഞു.

ലിവർ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണെന്നും സലീംകുമാർ പറഞ്ഞു. ചിലർ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാർ പറഞ്ഞു.

കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ച് സംസാരിച്ച് നടന്നുപോയയാളാണ് താൻ. അസുഖം വന്നാൽ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാൻ തീരുമാനിച്ചാൽ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ചിലർ രോഗം ഭേദമായി വരുന്നത് കാണുമ്പോൾ മാധ്യമങ്ങളെ അതിന് മരണത്തെ തോൽപ്പിച്ചയാൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ആർക്കാണ് മരണത്തെ തോൽപ്പിക്കാൻ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യൻ മരിക്കാമെന്നും സലീംകുമാർ പറഞ്ഞു.