ന്യൂഡൽഹി: നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മൂന്ന് വിക്കറ്റേ നേടിയുള്ളൂവെങ്കിലും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ആത്മവിശ്വാസത്തെയും തുടർച്ചയായ സ്പെല്ലുകളേയും പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ നായകൻ സൽമാൻ ബട്ട്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ പ്രതിരോധത്തിലാക്കിയ സിറാജിന് മികച്ച ഭാവിയുണ്ടെന്നും മുൻതാരം പറഞ്ഞു.

'ടെസ്റ്റ് ക്രിക്കറ്റിൽ മുഹമ്മദ് സിറാജ് താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമായിരിക്കാം. എന്നാൽ വളരെയേറെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ പുതുമുഖ താരത്തെ പോലെയേ അല്ല സിറാജ് പന്തെറിയുന്നത്. ഏത് ലൈനിലാണ് പന്തെറിയേണ്ടത് എന്ന് അദേഹത്തിനറിയാം. യുവതാരമാണ്, പേസുമുണ്ട്. ഉയരമുണ്ട്, കരുത്തുണ്ട്. വളരെ ഭാവിയുള്ള താരമാണ്.

ഈ ഇന്ത്യൻ ടീമിന് അനുയോജ്യനാണ് മുഹമ്മദ് സിറാജ്. ആദ്യ ടെസ്റ്റിന് ഇശാന്ത് ശർമ്മ ഫിറ്റായിരുന്നോ എന്നറിയില്ല. സിറാജിനൊപ്പം ഷാർദുൽ താക്കൂറും മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുമ്രക്കും മികച്ച പിന്തുണ നൽകി ഇരുവരും. ഇതുകൊണ്ടാണ് പേസർമാർ ഇന്ത്യക്ക് വിദേശത്ത് ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിക്കുന്നത്' എന്നും ബട്ട് കൂട്ടിച്ചേർത്തു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 12ന് ലോർഡ്‌സിൽ ആരംഭിക്കും.