ലണ്ടൻ: ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിനെയും ഇന്ത്യൻ നായകൻ വിരാട് കോലിയേയും താരതമ്യം ചെയ്തുള്ള മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോൾ കമന്റേറ്ററുമായ മൈക്കൽ വോണിന്റെ നിരീക്ഷണങ്ങളെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം സൽമാൻ ബട്ട്.

വില്യംസൺ ഇന്ത്യക്കാരനായിരുന്നെങ്കിൽ അയാൾ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനവുമായിരുന്നുവെന്നാണ് വോൺ സ്പാർക്ക് സ്പോർട്ടിനോട് പറഞ്ഞത്. 'കോലി മഹാനായ താരമാണെന്ന് പലരും പറയുന്നത് സമൂഹമാധ്യമങ്ങളിൽ നിന്ന് കല്ലേറ് കിട്ടേണ്ടെന്ന് കരുതിയാണ്. അങ്ങനെ പറഞ്ഞാലെ നിങ്ങൾക്ക് കൂടുതൽ ക്ലിക്കുകളും ലൈക്കുകളും കിട്ടുകയുള്ളു. മൂന്ന് ഫോർമാറ്റിലും ആരുടെയും പിന്നിലല്ല വില്യംസണിന്റെ സ്ഥാനം. ശാന്തമായി, മാന്യമായി തന്റെ പ്രകടനം നടത്തുന്നതുകൊണ്ട് വില്യംസണിനെ അധികമാരും ശ്രദ്ധിക്കാതെ പോകുന്നത്.'' എന്നാണ് വോൺ പറഞ്ഞത്.

വോണിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട്. വോൺ വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നാണ് ബട്ട് പറയുന്നത്.

മുൻ പാക് ഓപ്പണറുടെ വാക്കുകൾ... ''അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലിയുടെ പ്രകടനം മികച്ചതായതുകൊണ്ടാണ് താരത്തെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടാൻ കാരണം. വോൺ ഇപ്പോൾ കോലിയെ വിലകുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. എന്നാലദ്ദേഹം ഓർക്കേണ്ട ഒരു കാര്യമുണ്ട്. വോണിന് ഏകദിനത്തിൽ ഒരു സെഞ്ചുറി പോലും നേടാൻ സാധിച്ചിട്ടില്ലെന്നുള്ള സത്യം. കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികളുണ്ടെന്നെങ്കിലും വോൺ ഓർക്കണം. ഇനി റിക്കി പോണ്ടിംഗും സച്ചിൻ ടെൻഡുൽക്കറും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ഒരുപാട് കാലം ബാറ്റിങ് റാങ്കിംഗിൽ കോലി ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നത് കൂടി പരിഗണിക്കുമ്പോൾ വോൺ നടത്തുന്നത് വെറും അനാവശ്യ താരതമ്യം മാത്രമാണ്.'' ബട്ട് വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഫൈനലിൽ അടുത്തമാസം ഇന്ത്യ, ന്യൂസിലൻഡിനെ നേരിടാനിരിക്കെയാണ് വോണിന്റെ പ്രസ്താവന. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ എക്കാലത്തും വില്യംസൺ മികവ് കാണിച്ചിട്ടുണ്ടെന്നും ഇത്തവണ കോലിയേക്കാൾ കൂടുതൽ റൺസ് നേടാൻ പോകുന്നത് കിവീസ് ക്യാപ്റ്റനായിരിക്കുമെന്നും വോൺ പറഞ്ഞിരുന്നു.