തിരുവനന്തപുരംഃ 2ജി സ്പെക്ട്രം കേസിൽ അന്നത്തെ സിഎജി വിനോദ് റായി ക്ഷമാപണം നടത്തിയതോടെ രണ്ടാംയുപിഎ സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വലിയ ഗൂഢോലോചനയാണ് പുറത്തുവന്നതെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

സാത്വികനായ അന്നത്തെ പ്രധാനമന്ത്രി ഡോ മന്മോഹൻ സിംഗിനെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിനോദ് റായിയും രാജ്യത്തോട് ക്ഷമാപണം നടത്തണം. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി ഉണ്ടായി എന്നായിരുന്നു ആരോപണം.

അന്ന് ഗൂഢാലോചനയിൽ പങ്കെടുത്തവർക്കെല്ലാം ഉന്നതപദവികൾ പിന്നീട് ലഭിച്ചതുകൊണ്ടു തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്. വിനോദ് റായി കേന്ദ്രമന്ത്രിയുടെ പദവിയുള്ള ബാങ്കിങ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി. ജനറൽ വികെ സിങ് രണ്ടു തവണ ബിജെപി എംപിയും 7 വർഷമായി കേന്ദ്രമന്ത്രിയുമാണ്. കിരൺ ബേദി പുതുശേരി ഗവർണറാക്കപ്പെട്ടു. ബാബാ രംദേവ് സഹസ്രകോടികളുടെ സംരംഭകനായി. നിരവധി സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് സൗജന്യനിരക്കിൽ ഭൂമി ലഭിച്ചു. അണ്ണാഹസാരെ മോദിക്കെതിരേ ശബ്ദിക്കാതെ നിശബ്ദനായി കഴിയുന്നു. അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായപ്പോൾ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. വലിയൊരു ആരോപണം കെട്ടിപ്പൊക്കിയ ഇവരെല്ലാം നേട്ടങ്ങൾ കൊയ്തപ്പോൾ, ടെലികോം മേഖലയിൽ ഇന്ത്യയുടെ കുതിപ്പാണ് നിലച്ചത്.

ജി സ്പെക്ട്രം കേസിലെ കുറ്റപത്രം വളരെ ആസൂത്രിതമായിരുന്നു എന്നാണ് സ്പെഷൽ ജഡ്ജ് ഒപി സൈനി വിശേഷിപ്പിച്ചതെന്ന് സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി.