നാഗചൈതന്യയുമായുള്ള വിവാഹ മോചനം മാനസികമായി തകർക്കുമെന്ന് ചിന്തിച്ചിരുന്നു. മരിച്ചു പോകുമോ എന്ന് ഭയന്നിരുന്നതായും സാമന്ത.തെന്നിന്ത്യൻ താരം നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം ആദ്യമായി ആ ദിവസങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത പ്രഭു.എന്നാൽ, അദ്ഭുതമെന്നു പറയട്ടെ, വിവാഹ മോചനത്തിനു ശേഷം കൂടുതൽ ആത്മവിശ്വാസമുള്ളവളായി മാറുകയാണ് ചെയ്തതെന്നും സാമന്ത പറഞ്ഞു.ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്റെ ആവശ്യമാണ്. സ്വകാര്യ ജീവിതത്തിൽ ഞാൻ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും ഉൾക്കൊണ്ടു തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. എത്രത്തോളം കരുത്തയായ സ്ത്രീയായി മാറി എന്നോർത്ത് ചില നേരങ്ങളിൽ എനിക്കു തന്നെ അദ്ഭുതം തോന്നിയിട്ടുണ്ട്. അതിലേറെ അഭിമാനവും ഉണ്ട്. ജീവിതത്തിൽ ദുർബലയായ വ്യക്തിയാണെന്ന ചിന്ത എനിക്കുണ്ടായിരുന്നു. വിവാഹമോചനത്തെ തുടർന്ന് ഞാൻ മാനസികമായി തകർന്ന് മരിക്കുമെന്നു കരുതി.എന്നാൽ എത്രത്തോളം ശക്തയായ സ്ത്രീയാണ് ഞാനെന്ന് ഇപ്പോൾ എനിക്ക് ബോധ്യമാകുന്നു. ഇപ്പോഴുള്ള എന്നെ കുറിച്ചോർത്ത് എനിക്ക് വളരെ അഭിമാനമാണ്.'സാമന്ത വ്യക്തമാക്കി.

അടുത്തിടെ ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു.' ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കാം. ജീവിതത്തെ സംബന്ധിച്ച് എന്തെങ്കിവും കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം. പക്ഷേ, ഈ സമയവും കടന്നു പോകും എന്നു ചിന്തിച്ച് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാൽ തന്നെ പകുതി ആശ്വാസം ആയിരിക്കും. എന്നാൽ ചിലപ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമായേക്കാം. ദിവസങ്ങളോളം നമ്മൾ ഈ പ്രശ്‌നങ്ങളോട് പോരാടേണ്ടി വരും. പോരാട്ടത്തിന് ഒടുവിൽ ഇത് നമ്മുടെ പ്രശ്‌നമാണെന്നും പരിഹരിക്കേണ്ടത് നമ്മൾ തന്നെയാണെന്നും ബോധ്യപ്പെടും. അപ്പോൾ അതനുസരിച്ചു മുന്നോട്ടു പോകുക.' സാമന്ത പറയുന്നു.

ഒക്ടോബർ രണ്ടിനായിരുന്നു സാമന്തയും നാഗചൈതന്യയും പരസ്പര സമ്മതത്തോടെ വിവാഹ മോചന അപേക്ഷ നൽകിയത്. വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങൾ കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സാമന്തയ്‌ക്കെതിരെ പലരീതിയിലുള്ള ആരോപണങ്ങളും പ്രചരിച്ചു. സാമന്തയുടെ വിവാഹേതര ബന്ധമാണ് വിവാഹ മോചനത്തിൽ എത്തിച്ചതെന്ന രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഗർഭച്ഛിദ്രം നടത്തി എന്നും പ്രചരിച്ചു. ഈ ആരോപണങ്ങൾക്കെല്ലാം തന്നെ അടുത്തിടെ സാമന്ത സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.