കോട്ടയം: തിരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞതിന്റെ പേരിൽ ഒറ്റുകാരന്റെ ലേബലിലേക്കു മുൻ മന്ത്രി ജി.സുധാകരനെ മാത്രം തരംതാഴ്‌ത്താൻ സിപിഎമ്മിൽ നീക്കം നടക്കുന്നതായി ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന സന്ദീപ് വാചസ്പതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അമ്പലപ്പുഴയിലെക്കാൾ വോട്ടു കുറഞ്ഞത് ആലപ്പുഴയിലാണ്. ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനമാണ് മികച്ചത്. പിന്നെന്തു കൊണ്ട് സുധാകരൻ മാത്രം ക്രൂശിക്കപ്പെടുന്നു? അമ്പലപ്പുഴയെ മാത്രം ഇഴകീറി പരിശോധിക്കുന്ന സിപിഎം നയം സംശയാസ്പദമാണെന്നും സമൂഹമാധ്യമത്തിൽ സന്ദീപ് അഭിപ്രായപ്പെട്ടു.

സന്ദീപിന്റെ കുറിപ്പ് വായിക്കാം:
'എന്തുകൊണ്ട് ജി.സുധാകരൻ മാത്രം വിചാരണ ചെയ്യപ്പെടുന്നു? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അമ്പലപ്പുഴയെക്കാൾ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സിപിഎമ്മിന്റെ നയം സംശയാസ്പദമാണ്. കണക്കുകൾ കഥ പറയും. 2016ൽ ഡോ. തോമസ് ഐസക് 83,211 വോട്ടുകൾ നേടിയപ്പോൾ 2021ൽ പി.പി.ചിത്തരഞ്ജന് 73,412 വോട്ടുകൾ മാത്രമാണ് നേടാനായത്. 9799 വോട്ടുകളുടെ കുറവ്.

അതേസമയം അമ്പലപ്പുഴയിൽ ജി.സുധാകരൻ നേടിയ 63,069 വോട്ടുകളെക്കാൾ വെറും 1704 വോട്ടുകൾ മാത്രമാണ് എച്ച്.സലാമിന് കുറഞ്ഞത്. 2016 നെക്കാൾ 6.96% വോട്ടുകൾ 2021 ൽ ആലപ്പുഴയിൽ സിപിഎമ്മിന് നഷ്ടമായപ്പോൾ അമ്പലപ്പുഴയിൽ വെറും 2.53% ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ.

ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനമാണ് മികച്ചത്. ആലപ്പുഴയിലെ ഭൂരിപക്ഷത്തിൽ 19,388 വോട്ടുകളുടെ കുറവുണ്ടായപ്പോൾ അമ്പലപ്പുഴയിൽ ഭൂരിപക്ഷത്തിൽ 11,496 വോട്ടുകളേ കുറവുണ്ടായുള്ളൂ. പിന്നെന്തു കൊണ്ട് സുധാകരൻ മാത്രം ക്രൂശിക്കപ്പെടുന്നു? ആലപ്പുഴയിലെ വോട്ട് ചോർച്ചയേക്കാൾ അമ്പലപ്പുഴയിലെ പ്രകടനം മാത്രം വിലയിരുത്തിയാൽ മതിയെന്ന ചിന്തയ്ക്ക് പിന്നിലെ വികാരം എന്താണ്?.

എസ്ഡിപിഐ വോട്ടുകൾ കിട്ടിയില്ലായിരുന്നെങ്കിൽ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. അതായത് കണക്കിൽ കാണുന്നതിലുമപ്പുറം പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് ചുരുക്കം. സലാം എസ്ഡിപിഐക്കാരൻ ആണെന്ന് പ്രഖ്യാപിച്ച് ചന്ദ്രാനന്ദൻ സ്മാരകത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം.

പാർട്ടിയെ ഒറ്റിയവൻ എന്ന ലേബലിലേക്ക് ജി.സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ഉണ്ടെന്ന സുധാകര വചനത്തിന്റെ അർഥം മനസ്സിലാക്കാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം.