ഷോർണ്ണൂർ: തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമൊക്കെ സാധാരണമാണെങ്കിലും പരാജയപ്പെട്ട് കഴിഞ്ഞാൽ ആ മണ്ഡലത്തിലുള്ള ഇടപെടൽ ഒട്ടുമിക്കവരും അവസാനിപ്പിക്കുകയാണ് പതിവ്. അപൂർവ്വം പേരെ അതിൽ വ്യത്യസ്തരാവാറുള്ളു.അത്തരമൊരു ശ്രമത്തിനാണ് ഇത്തവണ സന്ദീപ് വാര്യർ മുതിരുന്നത്. തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ച് പരാജയപ്പെട്ട ഷോർണ്ണൂർ മണ്ഡലത്തെ മറക്കാൻ അദ്ദേഹം തയ്യാറല്ല.അതുകൊണ്ട് തികച്ചും വ്യത്യസ്തവും മാതൃകപരവുമായ ഒരു ഇടപെടലാണ് അദ്ദേഹം ഷോർണ്ണുരിൽ നടപ്പാക്കുക.

തനിക്ക് കിട്ടിയ അത്രയും വോട്ടുകൾ മണ്ഡലത്തിന് തണലായി നൽകാൻ ഒരുങ്ങുകയാണ് സന്ദീപ് വാര്യർ. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഷൊർണൂർ മണ്ഡലത്തിൽ തൈകൾ നടും. നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് ജി വാര്യർക്ക് 36, 973 വോട്ടുകൾ ആയിരുന്നു ലഭിച്ചത്. ഇത്രയും തൈകൾ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടു പരിപാലിക്കാനാണ് തീരുമാനം. ജൂൺ അഞ്ചിന് ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം ആയിരിക്കും നടക്കുക. തന്റെ ഫേസ്‌ബുക്ക് പേജിൽ സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'എന്റെ ഷൊർണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം. ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്‌കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും.' എന്നാണ് സന്ദീപ് വാര്യൻ ഫേസ്‌ബുക്കിൽ കുറിച്ചത്.ജൂൺ അഞ്ചിന് രാവിലെ പത്തുമണിക്ക് ചെർപ്പുളശ്ശേരിയിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ്.

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് സി പി എം സ്ഥാനാർത്ഥിയായ പി മമ്മിക്കുട്ടി ആയിരുന്നു വിജയിച്ചത്.