തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജ് വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന് പരാതി ഉള്ളതായി വാർത്ത വന്നിരുന്നു. എന്നാൽ തനിക്കുണ്ടാായ വ്യത്യസ്ത അനുഭവം വിവരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഷൊർണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട് വീണാ ജോർജ് നടത്തിയ ഇടപെടലാണ് ബിജെപി വക്താവിന്റെ പ്രശംസയ്ക്ക് കാരണം. സഹായം തേടി പകൽ വിളിച്ചെങ്കിലും വീണാ ജോർജ് എടുത്തില്ലെന്നും രാത്രി വൈകി തന്നെ ഫോണിൽ തിരികെ വിളിച്ച് കാര്യം തിരക്കിയെന്നും സന്ദീപ് ഫേസ്‌ബുക്കിൽ വ്യക്തമാക്കുന്നു. വീണാ ജോർജിനോട് രാഷ്ട്രീയം വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ മതിപ്പ് തോന്നിയെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സത്യം മറച്ചുവെക്കാനാവില്ലെന്നും സന്ദീപ് വാര്യർ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ്

ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന നിലയിൽ ഒരു വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നു . വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ . ഒന്നു രണ്ടു മാസം മുമ്പാണ്. തൃശൂർ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാൻ ബഹു. മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. എടുത്തില്ല. മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും. ഞാനത് കാര്യമാക്കിയില്ല.

അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കോളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാൻ അവർ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.

തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്ന് നേരത്തെ യു പ്രതിഭ എംഎൽഎ വിമർശിച്ചിരുന്നു. അതൊരു പരിഭവം മാത്രമാണെന്നും മന്ത്രിക്കെതിരെ എംഎൽഎ എന്ന രീതിയിൽ ചിത്രീകരിച്ച് വിവാദമാക്കരുതെന്ന് പ്രതിഭ പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയാണ് സന്ദീപ് വാര്യർ ഇപ്പോൾ ഫെയിസ്ബുക്കിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

''മന്ത്രിമാർ നിരവധി ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് ഞങ്ങൾ എംഎൽഎമാർ അവരെ കൂടുതൽ വിളിക്കാറില്ല. എന്നാൽ വല്ലപ്പോഴും മാത്രം വിളിക്കുമ്പോൾ ഫോൺ എടുത്തില്ലെങ്കിൽ വിഷമം തോന്നും. ഇക്കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. മന്ത്രി ശിവൻകുട്ടിയുടെ നല്ല ശൈലിയെ പ്രശംസിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞത്.'' പ്രതിഭ വിഷയത്തിൽ നൽകിയ വിശദീകരണം.