തിരുവനന്തപുരം: ബിജെപിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്ത സാഹചര്യത്തിൽ, ബിജെപി വിജയം ഇവി എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്ന് സന്ദീപ് വാര്യർ. ഇ.വി എം തട്ടിപ്പെന്നത് വ്യാജ ആരോപണമാണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെയും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സുതാര്യതയെയുമൊക്കെ അംഗീകരിക്കാൻ ജനാധിപത്യ ബോധം കാണിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ ഭരണ സംവിധാനത്തിലുള്ള പൗരന്മാരുടെ വിശ്വാസമാകും. അതുകൊണ്ട് ഇ.വി എം തട്ടിപ്പെന്ന വ്യാജ ആരോപണം ബിജെപി വിജയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മാത്രം ഉന്നയിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ആരും ചെയ്തു കൂടാ എന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നും സന്ദീപ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തെരഞ്ഞെടുപ്പിൽ വിജയികളാക്കുന്നവരെ പരാജിതർ അംഗീകരിക്കുകയും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കാലങ്ങളായുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ കീഴ്‌വഴക്കം. 2004ൽ പരാജയപ്പെട്ടപ്പോഴൊക്കെ എത്ര വിശാല മനസ്സോടെയാണ് സ്വർഗീയ അടൽ ബിഹാരി വാജ്‌പേയ് പ്രതികരിച്ചത് എന്നോർമ്മിച്ചു പോവുകയാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയപ്പോൾ മുതൽ കോൺഗ്രസും സിപിഎമ്മും ആം ആദ്മി പാർട്ടിയുമടക്കമുള്ള പാർട്ടികളുടെ ഉത്തരവാദിത്വമുള്ള നേതാക്കളും മാധ്യമ പ്രവർത്തകരുമടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യാനും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്നും പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നും കുപ്രചരണം നടത്തിയിരുന്നു.

ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ബിജെപിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. കേരളത്തിലാണെങ്കിൽ ഒരു സീറ്റ് പോലും ഇല്ല . ബിജെപി വിജയം ഇവി എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ട് ?

തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെയും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സുതാര്യതയെയുമൊക്കെ അംഗീകരിക്കാൻ ജനാധിപത്യ ബോധം കാണിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ ഭരണ സംവിധാനത്തിലുള്ള പൗരന്മാരുടെ വിശ്വാസമാകും. അതുകൊണ്ട് ഇവി എം തട്ടിപ്പെന്ന വ്യാജ ആരോപണം ബിജെപി വിജയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രം ഉന്നയിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ആരും ചെയ്തു കൂടാ എന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.