കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും പുനരന്വേഷണവും വരുന്നതിനിടെ വനിത മാസികയുടെ പുതിയ പതിപ്പിന്റെ കവർപേജ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ദിലീപിന്റെ കുടുംബ സമേതമുള്ള ചിത്രം വനിതയുടെ കവർ ഫോട്ടോ ആയി വരുന്നതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

പ്രതി ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും, സർക്കാർ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവർ പുറത്ത് എത്തിയത്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. സഹപ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ഒരാളെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തിൽ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യൽ മീഡിയ ഉയർത്തിയ വിമർശനം.

അതിനിടെ ദിലീപിന്റെ കുടുംബ ചിത്രം വനിത മാഗസിനിൽ കവർ ഫോട്ടോ ആയി വന്നതിനെ പിന്തുണച്ച് നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. എന്നാൽ മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തിൽ കാണാനാവുന്നുള്ളൂയെന്നായിരുന്നു സാന്ദ്ര തോമസിന്റെ ഫേസ്‌ബുക്കിലെ കുറിപ്പ്.

'മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു.'നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്‌ബുക്കിൽ എഴുതിയത്.

എന്നാൽ സാന്ദ്രയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ആ കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നും ഒരു സ്ത്രീയെ അതും സഹപ്രവർത്തകയായ ഒരു സ്ത്രീയെ കൊട്ട്വേഷൻ കൊടുത്ത് ലൈംഗികമായി ആക്രമിച്ച ഒരു വ്യക്തിയെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു മാഗസിനിൽ കവർ സ്റ്റോറിയായി അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. സാന്ദ്ര എന്തിനാണ് ആ കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും കമന്റുകൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വനിതയിലെ പുതിയ കവർ ചിത്രം പുറത്തുവരുന്നത്.

സാന്ദ്രയുടെ പോസ്റ്റിനെതിരെ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്തും രംഗത്ത് എത്തി. തനിക്കീ ചിത്രത്തിൽ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനൽ ഗൂഢാലോചന നടത്തി അത് പ്രാവർത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഒപ്പം ഈ ചിത്രം കാണുമ്പോൾ 'കനൽവഴികൾ താണ്ടി'യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോൾ നെഞ്ച് പൊള്ളുന്ന മറ്റൊരു പെൺകുട്ടിയേയും കാണാൻ പറ്റുന്നുണ്ടെന്നായിരുന്നു ദീപ നിശാന്ത് കമന്റായി എഴുതിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേൽ അന്വേഷണത്തിന് കോടതി അനുമതി നൽകിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. തുടർന്ന് രഹസ്യ മൊഴി രേഖപ്പെടുത്താൻ സംവിധായകൻ ബാലചന്ദ്ര കുമാറിന് കോടതി സമൻസ് അയച്ചിരുന്നു. ജനുവരി 12നാണ് മൊഴി രേഖപ്പെടുത്തേണ്ടത്.