ന്യൂഡൽഹി: സാനിയ മിർസാ - അങ്കിതാ റെയ്‌ന സഖ്യം ടോക്കിയോ ഒളിമ്പിക്‌സ് ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. ഇത് സാനിയയുടെ നാലാമത്തെ ഒളിമ്പിക്‌സാണ്. ഇതോടുകൂടി നാലു ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന അപൂർവ റെക്കാഡും സാനിയക്ക് സ്വന്തമായി.

കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു സാനിയ - അങ്കിത ജോടിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. തന്റെ നാലാമത്തെ ഒളിമ്പിക്‌സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിർസയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാനിയ - അങ്കിത സഖ്യത്തെ ഓർത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഇടവരട്ടെ എന്നും മന്ത്രി പറഞ്ഞു. അങ്കിത റെയ്‌നയുടെ ആദ്യ ഒളിമ്പിക്‌സ് ആണിത്.

നിലവിൽ പുരോഗമിക്കുന്ന വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയാ മിർസ-ബെഥാനി മറ്റെക്ക് സഖ്യത്തിന് വിജയത്തുടക്കം. 2017നുശേഷം ആദ്യമായി വിമ്പിൾഡണിനെത്തുന്ന സാനിയ അമേരിക്കൻ താരം ബെഥാനി മറ്റെക്കിനൊപ്പമാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടിൽ സാനിയ-മറ്റെക് സഖ്യം ആറാം സീഡുകളായ അലക്സ് ഗുവാരച്ചി-ഡിസൈറെ ക്രോസിക്ക് ജോടിയെയാണ് നേരിട്ടുള്ള സെറ്റുകളിൽ മറികടന്നത്. സ്‌കോർ 7-5, 6-3.

അനസ്താഷ്യ പാവ്ലുചുങ്കോവ-എലേന റൈബാക്കിനയും വെറോണിക്ക കുഡെർമെറ്റോവ-എലീന വെസ്നീന പോരാട്ടത്തിലെ വിജയികളെയാണ് രണ്ടാം റൗണ്ടിൽ സാനിയ സഖ്യം നേരിടേണ്ടത്. ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമ്പിൾഡണിലെ സാനിയയുടെ ഫോം ഇന്ത്യക്ക് നിർണായകമാണ്.

അങ്കിത റെയ്നക്കൊപ്പമാണ് സാനിയ ഒളിമ്പിക്സിൽ ഡബിൾസിൽ മത്സരിക്കുന്നത്. വനിതാ ഡബിൾസിൽ അമേരിക്കൻ താരം ലോറൻ ഡേവിസിനൊപ്പം അങ്കിതയും വിമ്പിൾഡണിൽ മത്സരിക്കുന്നുണ്ട്. 2018ൽ അമ്മയായശേഷം കളിക്കളത്തിൽ നിന്നു വിട്ടുനിന്ന സാനിയ കഴിഞ്ഞ വർഷം ജനുവരിയിൽ ഹൊബാർട്ട് ഇന്റർനാഷണൽ ഡബ്ല്യുടിഎ ടൂർണമെന്റിൽ കിരീടം നേടിയിരുന്നു