മുംബൈ: മഹാ വികാസ് അഘാടി സഖ്യത്തിൽ രൂക്ഷമായ ഭിന്നത ഉടലെടുത്തെന്ന റിപ്പോർട്ടുകൾക്കിടെ ശിവസേന, കോൺഗ്രസ്, എൻ.സി.പി. രാഷ്ട്രീയകക്ഷികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ആവർത്തിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

സംസ്ഥാനത്ത് ശിവസേനയും ബിജെപിയും തമ്മിൽ വീണ്ടും സഖ്യത്തിൽ ഏർപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് മഹാ വികാസ് അഘാടി സഖ്യം ഒറ്റക്കെട്ടാണെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.

'അഞ്ചു വർഷം ഒന്നിച്ചുനിന്ന് സംസ്ഥാനം ഭരിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾ. സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന പുറത്തുനിന്നുള്ളവരും അധികാരം നഷ്ടപ്പെട്ടതോടെ അസ്വസ്ഥരായവരും തകർക്കാൻ ശ്രമിച്ചേക്കാം. എന്നാൽ സർക്കാർ തുടരും. കോൺഗ്രസ്, എൻ.സി.പി., ശിവസേന എന്നീ കക്ഷികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേക്കാം എന്നാൽ അത് നടക്കാൻ പോകുന്നില്ല.' സഞ്ജയ് റാവത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് മുതലാണ് മഹാ വികാസ് അഘാടി സഖ്യത്തിൽ വിള്ളലുള്ളതായി അഭ്യൂഹമുയരുന്നത്. ശിവസേന-ബിജെപിയുമായി അടുക്കുകയാണെന്നും പ്രചരിച്ചിരുന്നു. ഇതിന് പിറകേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്നുള്ള കോൺഗ്രസ് നേതാവ് നാനാ പട്ടോലെ അഭിപ്രായപ്പെടുകയും ഉദ്ധവ് താക്കറെ ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ചതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. എന്നാൽ സഖ്യം പിളരുകയാണെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചിരുന്നു.

ഉദ്ധവ് സർക്കാരിന് അഞ്ചുവർഷം പൂർത്തിയാക്കുന്നതുവരെ തങ്ങൾ പിന്തുണ നൽകുമെന്ന് ഞായറാഴ്ച നാനാ പടോലെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽനിന്ന് യാതൊരു പ്രശ്നവും സർക്കാരിനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'മഹാ വികാസ് അഘാടി സഖ്യത്തിന് പിന്തുണ നൽകാൻ ഞങ്ങളുടെ നേതാവ് സോണിയ ഗാന്ധി തീരുമാനിച്ചത് ബിജെപി. അധികാരത്തിൽ വരരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിനർഥം ഞങ്ങൾ സഖ്യത്തിൽ എന്നന്നേക്കും തുടരുമെന്നല്ല. കോൺഗ്രസ് ഉദ്ധവ് താക്കറേയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. കോൺഗ്രസിൽ നിന്ന് ഒരു പ്രശ്നവും സഖ്യത്തിന് ഉണ്ടാകില്ല. ഞങ്ങളുടെ നേതാവ് സോണിയ ഗാന്ധി അക്കാര്യത്തിൽ ഉറപ്പു നൽകിയതാണ്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ എനിക്കും അതേ അഭിപ്രായമാണ് ഉള്ളത്.' അദ്ദേഹം പറഞ്ഞു