തൃശൂർ: ശബരിമലയിലെ ഭക്തരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്ക് തിരിച്ചടി കിട്ടിയെന്ന് സംഘപരിവാർ സഹയാത്രികനും നടനുമായ സന്തോഷ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് എടുത്ത് പറയാതെയായിരുന്നു ഒളിയമ്പ്. ഹിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് ഒരുപാട് നേതാക്കൾ അവിടെയെത്തി. പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞു. അതിന് ഭഗവാൻ കൊടുത്ത ശിക്ഷ എന്താണെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.തൃശൂരിൽ ഹിന്ദു ധർമ്മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരോക്ഷ വിമർശനം.

'ആവശ്യത്തിലധികം ഹിന്ദു സംഘടനകൾ നമുക്കുണ്ട്. എന്നിട്ട് എന്തുകൊണ്ടാണ് ഹിന്ദുക്കൾക്ക് ഇപ്പോഴുള്ള അവസ്ഥ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് മറ്റൊരാളുടെ മുഖത്ത് ചെളിവാരിയെറിയേണ്ട കാര്യമില്ല. സ്വയം കണ്ണാടിയെടുത്ത് നോക്കിയാൽ മതി. തെറ്റ് നമ്മുടേത് തന്നെയാണ്.

നമുക്ക് നേതാക്കളെയല്ല ലീഡറെ ആണ് ആവശ്യം. എന്നാൽ ഹിന്ദു സംഘടകൾ തലപ്പത്തിരിക്കുന്നവർ ഓരോ ദിവസവും ദൈവമായി മാറുകയാണ്. ഒരു സംഘടനയുടെ തലപ്പത്ത് ദൈവത്തിന്റെ ആവശ്യമില്ല. ഹിന്ദുക്കൾക്ക് മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ട്. അതുകൂടാതെ മനുഷ്യ ദൈവങ്ങളെ ഒരു ഹിന്ദുവിനും ആവശ്യമില്ല. അതുകൊണ്ടാണ് ഹിന്ദുക്കൾ ഒരുമിച്ച് ചേരാത്തത്.

ഹിന്ദുവെന്ന് പറയുന്നവൻ ചിന്തിക്കുന്നവനാണ്. അല്ലാതെ മുകളിലൊരാൾ മൊഴിഞ്ഞുകൊടുക്കുന്നത് കേട്ട്, മഹാരാജാവിന്റെ മുന്നിൽ നിന്ന് ഏറാൻ മൂളുന്നതുപോലെ കേട്ടോണ്ടുപോകുന്നവനല്ല. അതുകൊണ്ടുതന്നെയാണ് ഹിന്ദുവിന് അധ:പതനം സംഭവിക്കുന്നത്.

ശബരിമലയിലെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ ഒരുപാട് രാഷ്ട്രീയ പാർട്ടികളെത്തി. ഹിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് ഒരുപാട് നേതാക്കന്മാരെത്തി. എന്നിട്ടെന്തായി ഭഗവാൻ തന്നെ ഓരോത്തർക്കും കൊടുക്കേണ്ടതുകൊടുത്തു. പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് എടുത്ത് വലിച്ചെറിഞ്ഞു ഒരു നേതാവ്. അതിനെല്ലാം ഓരോത്തരും എന്തെല്ലാം അനുഭവിക്കുന്നുവെന്ന് നമ്മൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.