തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ വാറണ്ട് പ്രതിയായ ഒന്നാം പ്രതി സരിത. എസ്. നായർ തലസ്ഥാനത്തെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. വാറണ്ടു തിരികെ വിളിക്കണമെന്നും ഹാജരാകാത്ത വീഴ്ചക്ക് മാപ്പപേക്ഷയുമായിട്ടാണ് സരിത കോടതിയിൽ കീഴടങ്ങിയത്. ജാമ്യക്കാർ സഹിതം പ്രതി ഹാജരായെങ്കിലും ജാമ്യ ബോണ്ട് റദ്ദാക്കിയിട്ടില്ലാത്തതിനാൽ കൃത്യമായി കോടതിയിൽ ഹാജരാകണമെന്നും ഇനിയാവർത്തിക്കരുതെന്നുമുള്ള താക്കീത് നൽകിക്കൊണ്ട് മാപ്പപേക്ഷ കോടതി അനുവദിച്ചു. നവംബർ 11 ന് വിചാരണക്ക് ഹാജരാകാനും മജിസ്‌ട്രേട്ട് വിവിജ രവീന്ദ്രൻ ഉത്തരവിട്ടു. സരിതയെ അറസ്റ്റ് ചെയ്യാത്ത വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സരിതകോടതിയിൽ കീഴടങ്ങിയത്. നവംബർ 11 ന് സിഐ ഹാജരായി വിശദീകരണം ബോധിപ്പിക്കാനും വിവിജ രവീന്ദ്രൻ ഉത്തരവിട്ടു. കോടതി നൽകിയ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുകയോ അറസ്റ്റ് ചെയ്യാനാവാത്തതിന്റെ കാര്യ കാരണ റിപ്പോർട്ടു സഹിതം വാറണ്ട് മടക്കുകയോ ചെയ്യാത്തതിനാലാണ് കോടതി നടപടിയെടുത്തത്.

കേസിൽ കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മൺമഴി പഴയേടം വീട്ടുനമ്പർ 12/60 ൽ ഇന്ദിരാദേവി , നാലാം പ്രതിയും പവർ കമ്പനിയുടെ കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗർ നിവാസി ഷൈജു സുരേന്ദ്രൻ എന്നിവർക്കെതിരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അവർക്കെതിരെ അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കൾ ഖജനാവിലേക്ക് മുതൽകൂട്ടാൻ ജപ്തിവാറണ്ടും പുറപ്പെടുവിച്ചു.

വിചാരണക്ക് തുടർച്ചയായി ഹാജരാകാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂർ തലയൽ പള്ളിയറ വീട്ടിൽ താമസക്കാരനുമായ ആർ. ജി. അശോക് കുമാറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹാജരായ അശോക് കുമാറിനെ 2018 നവംബർ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകൾ കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. 20ഹ 9 നവംബർ 26 ന് മൂന്നു മുതൽ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

ഐ.സി.എം.എസ്. പവർ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായർ , നടത്തിപ്പുകാരൻ ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 2 പ്രതികൾ. 2008 നവംബർ 10 ന് മലയാള ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജിൽ 'കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലേഖനത്തിൽ ഐ.സി.എം.എസ് പവർ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളിൽ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടിൽ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്നും വിതരണവകാശം നേടണമെന്നുമുള്ള ഉദ്ദേശത്തോടെ ഐ സി എം എസ് പവർ കമ്പനിയുടെ ഓഫീസിൽ എത്തുകയായിരുന്നു.

തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയൻ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയിൽ നിന്നും പ്രതികൾ കബളിപ്പിച്ചെടുത്ത് രസീത് നൽകി. തുടർന്ന് ഡീലർഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികൾ 2009 ജനുവരി 7 ന് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന (മെറ്റീരിയൽസ്) ഓർഡർ ഫോം നൽകിയും പ്രതികൾ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് തോട്ടമുടമയിൽ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നൽകുകയോ തുക തിരികെ കൊടുക്കുകയോ ചെയ്യാതെ ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് പൊലീസ് കേസ്.