ന്യൂഡൽഹി: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാണ പൊലീസ് നടത്തിയ ലാത്തി ചാർജിൽ കടുത്ത വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. രാജ്യം 'സർക്കാരി താലിബാന്റെ' കൈകളിലാണെന്നും അവരുടെ ആളുകൾ കർഷകരുടെ ശിരസ്സ് തകർക്കാൻ നേതൃത്വം കൊടുക്കുകയാണെന്നും ടികായത്ത് കുറ്റപ്പെടുത്തി.

'രാജ്യത്തെ സർക്കാരി താലിബാൻ കീഴടക്കിയിരിക്കുന്നു. അവരുടെ മേലാളന്മാർ ഇവിടെയുണ്ട്. അവരെ തിരഞ്ഞു കണ്ടുപിടിക്കണം. അവരിലൊരാളാണ് കർഷകരുടെ ശിരസ്സുതകർക്കാൻ ഉത്തരവിട്ടത്.' വാർത്താ ഏജൻസിയായ എ.എൻ.ഐ. പങ്കുവച്ച വീഡിയോയിൽ ടികായത്ത് പറയുന്നു. 'പ്രതിഷേധക്കാരുടെ തല തകർക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന സബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയുടെ വിവാദ വീഡിയോയെ ഉദ്ദേശിച്ചായിരുന്നു ടികായത്തിന്റെ പരാമർശം.

ടികായത്തിന്റെ ട്വിറ്റർ പോസ്റ്റിൽ ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ജനറൽ ഡയറിനോടും ഉപമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ ശനിയാഴ്ച കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ലാത്തി ചാർജിൽ 10 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തിനു പിന്നാലെ നിരവധി കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.