കൊച്ചി: യുഡിഎഫിനെതിരെ എറണാകുളം - അങ്കമാലി അതിരൂപത മുഖമാസികയായ സത്യദീപം രംഗത്തെത്തി. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായതെന്ന് സത്യദീപം ലേഖനത്തിൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷ വോട്ടുകളിലെ ചുവട് മാറ്റം ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തൽ തെറ്റാണെന്നും യുഡിഎഫിനെ ഓർമ്മപ്പടെുത്തി കൊണ്ടാണ് സഭയുടെ ചുവടുമാറ്റം.

ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ ഇടത് മുന്നണിക്കായെന്നും മുഖമാസിക വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കുണ്ടായ നേട്ടത്തെ പ്രകീർത്തിക്കുന്നതാണ് സത്യദീപത്തിന്റെ മുഖപ്രസംഗം. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ച നിലപടുകളെ മുഖ പ്രസംഗത്തിൽ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. സാഹചര്യങ്ങൾ വോട്ടാക്കുന്നതിൽ സമാനതകളില്ലാത്ത വീഴ്ചയാണ് യുഡിഎഫിന് പറ്റിയത്. ക്രിസ്ത്യൻ വോട്ടുകളുടെ ചുവടുമാറ്റം അതിൽ പ്രധാനമാണെന്ന് മുഖ പ്രസംഗം വ്യക്തമാക്കുന്നു.

ലൗ ജിഹാദ് വിഷയത്തിലടക്കം സഭ നേരത്തെ തന്നെ നിലപാട് പരസ്യമാക്കിയിട്ടും, വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയത് മതനിരപേക്ഷമുഖം നഷ്ടമാകുന്നുവെന്ന് തോന്നൽ ക്രിസ്തീയ വിഭാഗത്തിലുണ്ടാക്കി. ഇത് പരമ്പരാഗത ക്രിസ്തീയ വോട്ടുകൾ ഐക്യമുന്നണിക്ക് നഷ്ടമാക്കി. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണ ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പികെ കുഞ്ഞാലിക്കുട്ടി ചുവട് മാറുമ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂർണ്ണമാകുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

അതേസമയം വെൽഫെയർ പാർട്ടിയുമായി ഇനി കേരളത്തിൽ ബന്ധമുണ്ടാകില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി. ഇത്തരം കക്ഷികളുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചതെന്നം മുല്ലപ്പള്ളി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഘടകകക്ഷികൾ നീക്കു പോക്ക് നടത്തുന്നതിൽ നമ്മുക്ക് ഇടപെടാനും കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളി സ്വീകരിച്ച നിലപാട്. വർഗീയ കക്ഷികളുമായുണ്ടാക്കിയ സഖ്യത്തെ തുടർന്ന് പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുകയും തിരിച്ച് സഹായിക്കുകയും ചെയ്ത പല വിഭാഗങ്ങളും അകന്നു. അവരോട് കരുതലോടെ സംസാരിക്കാനും പ്രശ്ന പരിഹാരത്തിനും കഴിയാതെ പോയി. ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷൻ ഉയർത്തിപ്പിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം ആവർത്തിക്കരുതെന്നാണ് അഭിപ്രായം. അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.