തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ സത്യന് ഇന്ന് നൂറ്റിയൊൻപതാം ജന്മവാർഷികം. മലയാള സിനിമയിൽ ആദ്യമായി മികച്ച നടനുള്ള അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ച കലാകാരനാണ് സത്യൻ.എന്നാൽ അതിനൊക്കെ മുന്നെ തന്നെ സത്യൻ എന്ന നടനെ ജനങ്ങൾ അംഗീകരിച്ചിരുന്നു.പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്ക്കും എത്തിയത്.ത്യാഗസീമയടക്കമുള്ള ആദ്യകാല സിനിമകൾ വെളിച്ചം കണ്ടില്ല.1952ൽ പ്രദർശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു.ചിത്രം വൻ വിജയമായി മാറുകയായിരുന്നു.

ഇതോടെ സിനിമയെ കൂടുതൽ ഗൗരവത്തോടെ കാണുന്നതിന് പൊലീസിൽ നിന്ന് രാജിവെച്ച സത്യൻ പൂർണമായും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.തുടർന്നങ്ങോട്ട് സ്‌നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. ദേശീയതലത്തിലും അംഗീകാരം കിട്ടിയ നീലക്കുയിലിലെ അഭിനയത്തോടെ സത്യൻ മലയാള സിനിമയിലെ വിജയ നായകപട്ടം തലയിലണിഞ്ഞു.കടൽപ്പാലം എന്ന സിനിമയിലെ അഭിനയത്തിലൂടെ സത്യൻ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി. സത്യൻ ഇരട്ടവേഷത്തിലായിരുന്നു കടൽപ്പാലത്തിൽ അഭിനയിച്ചത്. അച്ഛനും മകനുമായിട്ടായിരുന്നു സത്യൻ കടൽപ്പാലത്തിൽ അഭിനയിച്ചത്.

രാമു കാര്യാട്ട്- പി ഭാസ്‌കരൻ ടീം സംവിധാനം ചെയ്ത നീലക്കുയിലിൽ ശ്രീധരൻ പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു സത്യൻ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായി നീലക്കുയിൽ മാറിയതോടെ സത്യനും അഭിനയകുലപതിയായി.സിനിമിയിലെ ഗാനങ്ങളുടെ വിജയവും സത്യനെ പ്രിയങ്കരനാക്കി.

സത്യന്റെ ജനസമ്മതി വർധിച്ചതോടെ കെ എസ് സേതുമാധവൻ, എ വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം നായകനായി മാറി. തന്റെ സ്വാഭാവികാഭിനയം തേച്ചുമിനുക്കുകയും വിജയം കൊയ്യുകയും ചെയ്തു സത്യൻ. ചലച്ചിത്ര അവാർഡുകൾ സംസ്ഥാന സർക്കാർ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കരകാണാക്കടൽ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാർഡ് കിട്ടിയത്.

പകരം വയ്ക്കാൻ മറ്റൊരു നടൻ അത്തവണ ഇല്ലായിരുന്നു.അനായാസേനയുള്ള അഭിനയ രീതി സത്യനിൽ നിന്നാണ് കണ്ടുപഠിച്ചതെന്ന് ഇന്നത്തെ പ്രഗദ്ഭരായ നടന്മാർ വരെ പറയുന്നു.