റിയാദ്: അറബ് നാടുകളും മലയാളികളും തമ്മിലുള്ള ബന്ധം മറ്റേത് നാടുകളുമായി ഉള്ളതിനെക്കാളും ഊഷ്മളവും ​ദൃഢവുമാണ്. ജന്മനാടിന് നൽകാത്ത സൗഭാ​ഗ്യങ്ങളാണ് ഈ മണലാരണ്യം മലയാളികൾക്ക് നൽകിയത്. പല പ്രവാസികളും സ്വന്തം നാടിനെക്കാൾ ​ഗൾഫ് നാടുകളെ സ്നേഹിക്കുന്നതും അതുകൊണ്ട് തന്നെയാണ്. നാടിനെ മാത്രമല്ല, ​ഗൾഫിലെത്തുന്ന മലയാളികൾ വളരെ വേ​ഗം അറ​ബിക് ഭാഷയും പറയാൻ പഠിക്കുന്നു. എന്നാൽ തന്റെ മലയാളിയായ തൊഴിലാളി കാരണം മലയാളം പഠിക്കേണ്ടി വന്ന ഒരു അറബിയാണ് ഇപ്പോൾ സൗദിയിൽ താരം.

തന്റെ ഡ്രൈവറായെത്തിയ മലയാളിയെ അറബി പഠിപ്പിക്കാൻ ശ്രമിച്ച് ഒടുവിൽ സ്വയം മലയാളം പഠിച്ച അനുഭവം വെളിപ്പെടുത്തിയാണ് സൗദി യുവാവിന്റെ ടിവി ഷോ. അൽഇഖ്ബാരിയ ചാനൽ പരിപാടിയിൽ പങ്കെടുത്ത സൗദി പൗരൻ അബ്ദുല്ലയാണ് മലയാളം പഠിച്ചതിന്റെ അനുഭവം പങ്കുവച്ചത്. അറബി വാക്കുകൾക്ക് മലയാളത്തിലുള്ള തത്തുല്യ പദങ്ങൾ പതിവായി മലയാളി ഡ്രൈവർ ഉപയോഗിച്ചതിലൂടെയാണ് താൻ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു.

മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കൽ ഏറെ ദുഷ്‌കരമായിരുന്നു. ഓരോ തവണ അറബി വാക്കുകൾ പറയുമ്പോഴും സമാന അർഥത്തിൽ മലയാളത്തിലാണ് ഡ്രൈവർ മറുപടി നൽകിയിരുന്നത്. അങ്ങിനെയാണ് മലയാളം പഠിക്കേണ്ടിവന്നത്. മലയാളത്തിനു പുറമെ അബ്ദുല്ലക്ക് ഇന്ത്യയിലെ മറ്റു ഭാഷകളിലും നേരിയ പരിജ്ഞാനമുണ്ട്. റോഡുകളിൽ വെച്ചും മറ്റും കണ്ടുമുട്ടുന്ന ഇന്ത്യക്കാരുമായി അവരുടെ ഭാഷയിൽ സംസാരിച്ചാണ് ഭാഷാ പരിജ്ഞാനം നേടുന്നത്.

മലയാളം വശമാക്കിയതിലൂടെ തട്ടിപ്പ് ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചതിന്റെ അനുഭവവും അബ്ദുല്ല പങ്കുവെച്ചു. ഒരിക്കൽ കാറിന്റെ തകരാറ് തീർക്കുന്നതിന് മലയാളികൾ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിനെ സമീപിച്ചു. വാഹനം പരിശോധിച്ച് എൻജിനിൽ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നും തകരാറ് എന്താണെന്നും പരസ്പരം സംസാരിച്ച വർക്ക് ഷോപ്പ് ജീവനക്കാർ, കാര്യമായ കേടാണെന്ന് പറഞ്ഞ് വലിയ ഒരുതുക ആവശ്യപ്പെടാമെന്ന് ധാരണയിലെത്തി. അബ്ദുല്ലക്ക് മലയാളം അറിയില്ലെന്ന ധാരണയിലാണ് അദ്ദേഹത്തിന്റെ മുന്നിൽവച്ചു തന്നെ തട്ടിപ്പു നടത്തുന്നത് സംബന്ധിച്ച് മലയാളത്തിൽ സംസാരിച്ചത്. ഇതുപ്രകാരം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാർ ആവശ്യപ്പെട്ടതോടെ തൽക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ടു. മറ്റൊരു വർക്ക് ഷോപ്പിനെ താൻ സമീപിച്ചു.

കാറിലെ തകരാറ് കൃത്യമായി താൻ അവർക്ക് വിശദീകരിച്ചു നൽകി. നിസാരമായ തുക മാത്രമേ ഈ തകരാറ് ശരിയാക്കാൻ വേണ്ടിവരികയുള്ളൂവെന്നും അവരോട് പറഞ്ഞു. എൻജിനിലെ തകരാറ് ഇത്രയും കൃത്യമായി താൻ വിശദീകരിച്ചുനൽകിയത് കേട്ട് രണ്ടാമത്തെ വർക്ക് ഷോപ്പ് ജീവനക്കാർ അമ്പരന്നതായും അബ്ദുല്ല പറയുന്നു. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം കേരളം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അബ്ദുല്ല അഭിമുഖത്തിൽ വെളിപ്പെടുത്തി.