കാക്കനാട്: ''താങ്കൾ ശരിയായി മാസ്‌ക് ധരിച്ചിട്ടല്ല. കൂട്ടം കൂടി നിൽക്കരുത്, സാമൂഹിക അകലം പാലിക്കണം...'' വോട്ടെടുപ്പിനായി ക്യൂവിലുള്ളവരോട് കൃത്യമായ നിർദ്ദേശങ്ങൽ നൽകി താരമാകുകയാണ് സായാബോട്ടി റോബോട്ട്.തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി റോബോട്ടിന്റെ സേവനം പരീക്ഷിച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ റൊബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന ആശയം എറണാകുളം ജില്ല കലക്ടർ എസ്. സുഹാസിന്റേതായിരുന്നു.

പോളിങ് ബൂത്തിലെത്തുന്ന ഓരോ വോട്ടറുടെയും ശാരീരിക ഊഷ്മാവ് പരിശോധിച്ച് കെകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുക്കുന്ന ജോലിയാണു സായാബോട്ടി ചെയ്തത്.
നാല്പതു സെക്കൻഡിനുള്ളിൽ പരിശോധന പൂർത്തിയാക്കി വോട്ടർമാരെ ബൂത്തിനുള്ളിലേക്ക് കടത്തിവിടുന്ന ചുമതല നിർവഹിച്ചതും സായാബോട്ടിയായിരുന്നു.പൊലീസ്, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ റൊബോട്ടിന്റെ സേവനം പരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ റൊബോട്ട് സേവനം എന്ന ആശയം എറണാകുളത്തെ സ്റ്റാർട്ടപ്പ് കമ്പനിയായ അസിമോവ് റൊബോട്ടിക്സ് എന്ന സ്ഥാപനമാണ് യാഥാർത്ഥ്യമാക്കിയത്.ആലപ്പുഴ സ്വദേശിയായ എസ്. ജയകൃഷ്ണനാണ് ഈ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഡയറക്ടർ.

വോട്ട് ചെയ്യാനായി ക്യൂവിൽ നിന്നവർരുടെ ബോറടി മാറ്റാനും കൗതുകക്കാഴ്‌ച്ചയായ സായാബോട്ടിക്ക് സാധിച്ചു.തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാളിലെ ബൂത്തിലായിരുന്നു ഈ റോബോട്ട് താരമായത്.