ന്യൂഡൽഹി: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനിൽനിന്ന് (എഡിഡബ്ല്യുഎം) പണം പിൻവലിക്കുന്നത് മരവിപ്പിച്ച് എസ്‌ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടർന്നാണ് നടപടി. താൽക്കാലികമായിട്ടാണ് നടപടി എന്നാണ് വിവരം. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ശ്രമം തുടങ്ങി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെപ്പോസിറ്റ് മെഷീനിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിൻവലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയിൽ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എസ്‌ബിഐയുടെ ഐടി വിഭാഗം.

അതുവരെ എഡിഡബ്ല്യുഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു ബാങ്ക് അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാൻ അനുമതി നൽകൂ. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പ്രധാന ഓഫീസിൽ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സർക്കുലർ ബ്രാഞ്ചുകളിൽ വൈകാതെ എത്തും.

കേന്ദ്രീകൃത സൗകര്യമായതിനാൽ തീരുമാനം വന്ന പശ്ചാത്തലത്തിൽ തന്നെ എടിഎം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കാനുള്ള അവസരം ഇല്ലാതായി.

തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ബിഐ. ഈ വെല്ലുവിളി പരിഹരിക്കാനാണ് ആദ്യ പരിഗണന. അതിന് ശേഷമേ തുടർ തീരുമാനങ്ങളുണ്ടാകൂ. പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കാനുള്ള ഒപ്ഷൻ വളരെ ആശ്വാസമായിരുന്നു. ചില എടിഎം കൗണ്ടറുകളിൽ പണം ഇല്ലെങ്കിലും ഇത്തരം കൗണ്ടറുകളിൽ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താൽക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.