നെയ്‌റോബി: സിംഹങ്ങളിലെ രാജാവ് ഇനി ഓർമ്മ.ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിലുടെ സ്‌കാർഫേസ് എന്ന സിംഹരാജാവ് ഇനി ജീവിക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 14 വയസ്സിൽ സിംഹഹരാജന്റെ അന്ത്യം.
കെനിയയിലെ മാസായി മാര നാഷണൽ പാർക്കിന്റെ തലയെടുപ്പായിരുന്നു സിംഹങ്ങളിലെ രാജാവായി അറിയപ്പെട്ടിരുന്ന ' സ്‌കാർഫേസ്.

ലോകമെങ്ങും ആരാധകരുണ്ടായിരുന്നു സ്‌കാർഫേസിന്.ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളുടെയും വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും ഇഷ്ടതാരമായിരുന്നു സ്‌കാർഫേസ്.സ്‌കാർഫേസിനെ കുറിച്ചുള്ള ലേഖനങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് സിംഹരാജനെ ലോകമറിയുന്ന താരമാക്കി മാറ്റിയത്.നോട്ടവും ശൗര്യവും കൊണ്ട് വലിയ അതിർത്തി അടക്കി വാണ ചരിത്രവും ഈ സിംഹത്തിനുണ്ട്.വലത് കണ്ണിലെ മുറിപ്പാടിന്റെ പേരിലാണ് 14 വയസുള്ള സ്‌കാർഫേസ് ലോകപ്രശസ്തനായത്.

മാസായി മാരയുടെ ചരിത്രത്തിൽ സ്‌കാർഫേസിനോളം പ്രശസ്തനായ മറ്റൊരു സിംഹം ഇല്ലെന്ന് തന്നെ പറയാം. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെയും വന്യജീവി സ്‌നേഹികളുടെയും പ്രിയങ്കരനായിരുന്നു സ്‌കാർഫേസ്. കുന്തം കൊണ്ട് കണ്ണിൽ ആഴമേറിയ മുറിവേറ്റിട്ടു പോലും ഒട്ടും തീഷ്ണത വറ്റാത്ത ശൗര്യതയോടെയുള്ള സ്‌കാർഫേസിന്റെ നോട്ടവും ഗാംഭീര്യവും ഭയപ്പെടുത്തുന്ന രൂപവും എന്നും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു.

സ്‌കാർഫേസിനെ ആസ്പദമാക്കി നിരവധി ഡോക്യുമെന്ററികളും ഫീച്ചറുകളും പുറത്തിറങ്ങിയിട്ടുണ്ട്. സിംഹം, ചീറ്റ, പുള്ളിപ്പുലി, ആഫ്രിക്കൻ ആന തുടങ്ങിയ വന്യജീവികളാൽ സമൃദ്ധമാണ് ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ വന്യജീവി സംരക്ഷണ കേന്ദ്രമായ മാസായി മാര. ഏകദേശം 600 ഓളം പക്ഷി സ്പീഷിസുകളാണ് ഇവിടെയുള്ളത്. കറുപ്പ്, വെളുപ്പ് നിറത്തിലെ കാണ്ടാമൃഗങ്ങളെയും ഇവിടെ കാണാം.

പ്രായത്തിന്റെ അവശതകൾ ഏറെ നാളായി സ്‌കാർഫേസിനെ അലട്ടിയിരുന്നു. 10 മുതൽ 14 വയസ്സുവരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്സ്. വിനോദസഞ്ചാരികൾക്കും വന്യജീവി ഫൊട്ടോഗ്രഫർമാർക്കും നികത്താനാവാത്ത നഷ്ടമാണ് സിംഹരാജന്റെ വേർപാട്. സ്‌കാർഫേസിന് ആദരമർപ്പിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.