തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യത ഇല്ല. കോവിഡ് വ്യാപനം കുറഞ്ഞാൽ സ്‌കൂളുകൾ തുറക്കുന്നതിൽ തടസ്സം ഉണ്ടാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയതായി അധികാരത്തിൽ വരുന്ന സർക്കാരാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തടസ്സമില്ലാതെ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

കോവിഡ് വ്യാപനത്തെ തുടർന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഈ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.