തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച് സൈബർ സഖാക്കൾ നടത്തിയ വ്യാജ പ്രചരണത്തിൽ പ്രതിഷേധം ശക്തം. ഈ വിഷയത്തിൽ സൈബർ സഖാക്കൾ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ക്ഷേത്രനടയിൽ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ആശാനാഥ് ഒപ്പം നിൽക്കുന്ന ചിത്രവും അനിൽകുമാറിന്റെ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റിനു മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തിത്തിയിരുന്നു.

ഈ വിഷയത്തിൽ അതി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുക്കുകയാണ് ബിജെപി നേതാവ് ആശാനാഥും. ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നതെന്ന് ആശ ആരോപിച്ചു. ക്ഷേത്ര സന്ദർശനത്തിന് പോയ ചാണ്ടി ഉമ്മനൊപ്പം തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥും സിപിഎം ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമും ഉണ്ടായിരുന്നു.

എന്നാൽ ചാണ്ടിയുടെയും ആശാനാഥിന്റെയും ചിത്രം മാത്രം ക്രോപ്പ് ചെയ്ത് പുതുപ്പള്ളിയിൽ ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ എന്ന് ചോദിച്ചായിരുന്നു സൈബർ ആക്രമണം ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.

ആശാനാഥിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

നമസ്‌തേ...

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും, നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു.. ആദ്യം ഇതിനെ ആവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

ഇത് കോൺഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല..

ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്.. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും, സാമൂഹിക നേതാക്കളും, ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്..ഈ പരിപാടിയിൽ കോൺഗ്രസ് MLA ചാണ്ടി ഉമ്മൻ, MLA വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത പരിപാടി ആണ് അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്..

പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങൾ സിപിഎം ന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..?
ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്.. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും..

ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ??..