കൊച്ചി: എസ് ശ്രീശാന്തിനെ കളിക്കളത്തിൽ അപമാനിച്ച ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീയുടെ ഭാര്യ ഭുവനേശ്വരി. ശ്രീശാന്ത് ഇൻസ്റ്റഗ്രാമിലിട്ട വിഡിയോയ്ക്കു താഴെയാണു ഭുവനേശ്വരി പ്രതികരണം അറിയിച്ചത്. ''വർഷങ്ങളോളം ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽ നിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.'' ഭുവനേശ്വരി കുറിച്ചു.

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരവും ഇന്ത്യ ക്യാപിറ്റൽസ് നായകനുമായ ഗൗതം ഗംഭീറിനെതിരെ മത്സരശേഷം കടുത്ത വിമർശനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്. ഗംഭീറിന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടിൽ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഗംഭീർ ഉപയോഗിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. സഹതാരങ്ങളെപ്പോലും ബഹുമാനിക്കാൻ അറിയാത്തയാൾ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും ശ്രീശാന്ത് ചോദിച്ചു.

ലെജൻഡ്സ് ലീഗിൽ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക് പോര് അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് 40 വയസ് പിന്നിട്ടിട്ടും കളത്തിലെ ആ കലിപ്പ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. സൂറത്തിലെ ലാൽഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും നേർക്കുനേർവന്ന് ഒരു അടിയുടെ വക്കോളമെത്തി.

മത്സരത്തിൽ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ ഇരുവരും തമ്മിൽ ഉടക്ക് തുടങ്ങി. ശ്രീശാന്തിനെ ഗംഭീർ ഒരു ഫോറും സിക്‌സുമടച്ചു. പിന്നാലെ ഗംഭീറിന് നേർക്ക് ഒരു തുറിച്ചുനോട്ടമായിരുന്നു ശ്രീയുടെ മറുപടി. ഗംഭീറും വിട്ടുകൊടുത്തില്ല. തുടർന്നും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ല. ശേഷം ഗംഭീറിനോട് ചൂടായി തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാൻ ശ്രമിക്കുകയും ചെയ്ത ശ്രീയെ അമ്പയർമാരും സഹതാരങ്ങളും ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരം കാണാനെത്തിയ കാണികളിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മത്സരത്തിൽ ഇന്ത്യാ ക്യാപ്പിറ്റൽസിനെ നയിച്ചത് ഗംഭീറായിരുന്നു. മത്സരത്തിൽ ക്യാപ്പിറ്റൽസ് 12 റൺസിന് ഗുജറാത്തിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസിനായി നായകൻ ഗൗതം ഗംഭീർ അർധസെഞ്ചുറിയുമായി തിളങ്ങി. 30 പന്തിൽ നിന്ന് 51 റൺസെടുത്ത ഗംഭീറായിരുന്നു ടോപ് സ്‌കോറർ.

കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്പയർമാരും ചേർന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഗംഭീറിന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടിൽ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഗംഭീർ ഉപയോഗിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായിപ്പോലും എപ്പോഴും വഴക്കിടുന്ന 'മിസ്റ്റർ ഫൈറ്ററു'മായി ഗ്രൗണ്ടിൽ എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വീരു ഭായിയെപ്പോലുള്ള സീനിയർ കളിക്കാരെ പോലും ഗംഭീർ ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇന്നും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ, അദ്ദേഹം എനിക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചുകൊണ്ടേയിരുന്നു.

ത്സരത്തിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്നു വിളിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ''ആളുകൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും എന്നെ ഫിക്‌സർ, ഫിക്‌സർ എന്നു വിളിക്കുകയായിരുന്നു. ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾക്കെല്ലാം നന്ദിയുണ്ട്. കേരളത്തിൽനിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപ്പുകൾ വിജയിക്കാൻ സാധിച്ചതു ഭാഗ്യമാണ്. ദൈവത്തിനു നന്ദി.''- ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

ഈ സംഭവത്തിൽ ഞാൻ തെറ്റുകാരനല്ല. ഗംഭീർ എന്താണ് ചെയ്തതെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് മനസ്സിലാകും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും ഗ്രൗണ്ടിൽ ലൈവായി പറഞ്ഞ കാര്യങ്ങളും ഒരിക്കലും ഒരു കളിക്കാരൻ മറ്റൊരു കളിക്കാരനോട് പറയാൻ പാടില്ലാത്തതാണ്. സഹതാരങ്ങളെപ്പോലും ബഹുമാനിക്കാൻ അറിയാത്തയാൾ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളത്.

ലൈവിൽ പോലും കോലിയെക്കുറിച്ച് ചോദിച്ചാൽ, അദ്ദേഹം ഒരിക്കലും വാ തുറക്കാറില്ല. കൂടുതൽ വിശദമായി പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞാൻ അദ്ദേഹത്തെ ഒരിക്കലും പ്രകോപിപ്പിച്ചിട്ടല്ല, പക്ഷേ എന്നിട്ടും എനിക്കെതിരെ അദ്ദേഹം മോശം വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നുവെന്നും ശ്രീശാന്ത് മത്സരശേഷം പറഞ്ഞു.